റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദിനു നേരേ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് തെക്കൻ റിയാദിനു നേരേ പ്രയോഗിച്ച മിസൈൽ സൗദി സേന വെടിവച്ചിട്ടു. ആർക്കും പരിക്കില്ല. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹൂതികൾ റിയാദിന് നേരേ മിസൈൽ ആക്രമണം നടത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് തെക്കൻ റിയാദിനു നേരേയാണ് യെമനിൽ നിന്നും ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകർത്തു. തെക്കൻ റിയാദിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സേന മിസൈൽ തകർത്തിട്ടതെന്ന് അധികൃതർ അറിയിച്ചു. അത്യുഗ്ര സ്ഫോടനം കേട്ട് ജനങ്ങൾ പരിഭ്രാന്തരായി എങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യെമനിലെ ഹൂതി വിമതർ റിയാദ് ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തുന്നത്. നവംബർ നാലിന് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി പ്രയോഗിച്ച മിസൈലും, സൗദി സേന വെടിവച്ചിട്ടിരുന്നു. മിസൈൽ അവശിഷ്ടത്തിൽ നിന്നും അത് ഇറാൻ നിർമ്മിതമാണെന്നും ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും സൗദി നേതൃത്വ പ്രതികരിച്ചിരുന്നു.
ഇത് അമേരിക്ക സ്ഥിരീകരിച്ചെങ്കിലും,യു.എൻ അന്വേഷണത്തിൽ ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നില്ല. എങ്കിലും, റിയാദിനു നേരേ വീണ്ടും മിസൈൽ പ്രയോഗിച്ച സാഹചര്യത്തിൽ സൗദിയും സഖ്യസേനയും യെമനിലെ ഹൂത്തി വിമതർക്കെതിരേ ശക്തമായി തിരിച്ചടിച്ചേക്കുമെന്ന് സൂചനയുണ്ട്.