ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ വേതന വ്യവസ്ഥകൾ പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
ഇതു സംബന്ധിച്ച റിപ്പോർട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയെ അറിയിച്ചു. നേഴ്സുമാരുടെ വേതനത്തിന്റെ കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾക്ക് അനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ വേതന വ്യവസ്ഥകളും ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപി കിരിത് സോമയ്യക്കാണ് കേന്ദ്രമന്ത്രി ഇതു സംബന്ധിച്ച മറുപടി നൽകിയത്.
സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം നടപടിയെടുക്കുന്നതിനു പരിധിയുണ്ടെന്നാണ് സംസ്ഥാനങ്ങൾ പറയുന്നത്.
ഇക്കാര്യത്തിൽ നിയമം കൊണ്ടു വരുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികൾക്കു നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വിശദമാക്കി.