ബെയ്ജിംഗ് : പതിനായിരത്തോളം വിദ്യാർത്ഥികൾക്കിടയിലേക്ക് ടാങ്കുകൾ പാഞ്ഞു കയറി, മരിച്ചു വീണ വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ടാങ്കുകൾ വീണ്ടും പലതവണ കയറിയിറങ്ങി. ശരീരാവശിഷ്ടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തു, തുടർന്ന് ഇവ കൂട്ടിയിട്ട് കത്തിച്ച ശേഷം ചാരം ഓടയിലൊഴുക്കി….ചൈനയിലെ ടിയനൻമെൻ സ്ക്വയർ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലുകളുള്ള ബ്രിട്ടീഷ് രഹസ്യരേഖയിലെ വിവരങ്ങളാണിത്.
ടിയനൻമെൻ സ്ക്വയറിൽ പ്രക്ഷോഭം നടത്തിയ 10,000 വിദ്യാർഥികളെ ചൈനീസ് സർക്കാർ കൊലപ്പെടുത്തിയതായി വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നത്.
ലോകം ഇതു വരെ കരുതിയിരുന്നതിൽ നിന്നും പതിന്മടങ്ങാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മരണ സംഖ്യ. ചൈനയിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന അലൻ ഡൊണാൾഡിനെ ഉദ്ധരിച്ചാണ് രഹസ്യരേഖയിലെ വിവരങ്ങളുള്ളത്.
സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് ഈ രേഖ പുറത്തുവിട്ടത്.കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1989ൽ ആയിരക്കണക്കിനു വിദ്യാർഥികളാണു ബെയ്ജിങ്ങിലെ തെരുവിൽ പ്രക്ഷോഭവുമായി ഇറങ്ങിയത്.ആറാഴ്ച നീണ്ട സ്വാതന്ത്യ്ര പ്രക്ഷോഭങ്ങൾക്കൊടുവിൽ 1989 ജൂൺ നാലിനു നിരായുധരായ ആയിരത്തോളം പേരെ ടാങ്കുകളുമായെത്തിയ ചൈനീസ് സൈന്യം വധിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. വാർത്തകൾ ഇത്തരത്തിൽ പ്രചരിച്ചുവെങ്കിലും കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ നൽകാൻ ചൈന ഒരിക്കലും തയ്യാറായിരുന്നില്ല.
എന്നാൽ പ്രക്ഷോഭം അടിച്ചമർത്താൻ ചൈന സൈനികനടപടി സ്വീകരിച്ചതിന് പിറ്റേന്ന് തന്നെ 10,000 പേർ കൊല്ലപ്പെട്ടതായി കാണിച്ച് അലൻ ഡൊണാൾഡ് ലണ്ടനിലെ അധികാരികൾക്ക് ടെലഗ്രാം ചെയ്തിരുന്നു.
ടിയനൻമെൻ സ്ക്വയറിൽ നിന്നും പിരിഞ്ഞു പോകാൻ ഒരു മണിക്കൂർ സമയം നൽകാമെന്ന് വിദ്യാർത്ഥികൾക്ക് അന്ത്യശാസനം നൽകുകയും,എന്നാൽ അത് പാലിക്കാതെ കേവലം പത്ത് മിനിറ്റിനുള്ളിൽ ടാങ്കറുകളുമായെത്തി വിദ്യാർത്ഥികളെ കൊന്നൊടുക്കുകയുമായിരുന്നു.
അടുത്ത കാലത്ത് ടിയനൻമെൻ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട കണക്കുമായി ചേർന്നുപോകുന്നതിനാൽ, പ്രക്ഷോഭത്തിൽ 10,000 പേർ കൊല്ലപ്പെട്ടെന്ന ബ്രിട്ടീഷ് രേഖയിലെ കണക്ക് വിശ്വസനീയമാണെന്നാണ് ചരിത്രകാരൻമാരുടെ വിലയിരുത്തൽ.
.
.