കോട്ടയം : ഏറ്റുമാനൂരിൽ ആർ എസ് എസ് കാര്യാലയം കത്തിക്കാൻ ശ്രമം. തീ പടരുന്നത് കണ്ടെത്തിയ സമീപവാസികളാണ് വെള്ളമൊഴിച്ച് തീ അണച്ചത്. സംഭവത്തിന് പിന്നിൽ സി പി എം ആണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ കാര്യാലയത്തിന് നേരെ അക്രമം നടത്തിയിരുന്നു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ മുറിക്കുള്ളിൽ തീ കണ്ട സമീപവാസികൾവെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ആർഎസ്എസിന്റെ ക്യാമ്പ് നടക്കുന്നതിനാൽ പ്രവർത്തകരാരും കാര്യാലയത്തിലുണ്ടായിരുന്നില്ല.
രണ്ട് ദിവസം മുമ്പ് ഏറ്റുമാനൂർ ഐടിഐയിലെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകരെത്തി ഇതേ കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കാര്യാലയം കത്തിക്കാൻ ശ്രമിച്ചത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ബിജെപി ആരോപിച്ചു.
ആർഎസ്എസ് ക്യാമ്പ് ആരംഭിക്കുന്നതിന് തലേദിവസമാണ് കാര്യാലയത്തിന് നേരെ ആദ്യ അക്രമം ഉണ്ടാകുന്നത്. എന്നാൽ, കാര്യാലയത്തിന് കാവൽ ഏർപ്പെടുത്തുവാനോ പ്രതികളെ പിടികൂടുവാനോ പൊലീസ് തയ്യാറായില്ല. ഇന്ന് രാവിലെയെത്തി കാര്യാലയം പൊലീസ് സീൽ ചെയ്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തില്ലാത്തതിനാൽ പരിശോധന നാളത്തേക്ക് മാറ്റി.