പത്തനം തിട്ട : ശബരിമലയിൽ ദർശനത്തിനെത്തിയ വ്യവസായികളുടെയും ഉന്നതരുടെയും ആതിഥ്യം സ്വീകരിച്ച് ദേവസ്വത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം പലരും വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി ദേവസ്വം വിജിലൻസ് ബോർഡ് കണ്ടെത്തി.
പന്ത്രണ്ട് പേരാണ് ഇത്തരത്തിൽ തിരുവിതാംകൂർ ബോർഡിന്റെ അനുമതി ഇല്ലാതെ യാത്ര നടത്തിയത്.
ശബരിമല തീർത്ഥാടനം കഴിയുന്ന വേളകളിൽ ദേവസ്വംബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർ വിദേശത്തേക്ക് പറക്കുന്നതിൽ ദുരുഹതയുണ്ടെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
വിനോദ സഞ്ചാര രാജ്യങ്ങളയ തായ് ലാന്റ് , മലേഷ്യ, ശ്രീലങ്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കാണ് പലരും യാത്ര നടത്തിയിരിക്കുന്നത്.
ശബരിമലയിൽ ദർശനത്തിനെത്തുന്ന വ്യവസായ പ്രമുഖരുടെയും സമ്പന്നരുടെയും ആനുകൂല്യങ്ങള്‍ സ്വീകരിച്ചായിരുന്നു ഇത്തരം യാത്രകൾ. ചട്ടം അനുസരിച്ച് ദേവസ്വംബോർഡിന്റെ പരിധിക്കപ്പുറത്തേക്കുള്ള യാത്രകൾക്ക് ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.ഇത്തരത്തിൽ അനുമതി വാങ്ങാതെ 12 പേരാണ് വിദേശ യാത്ര നടത്തിയത്.
ഉദ്യോഗസ്ഥരിൽ ചിലർ ഹൈദരാബാദ് ഉൾപ്പടെയുള്ള സ്ഥലങ്ങളില്‍ ഇതേ രീതിയിൽ കുടുംബസമേതം യാത്രചെയ്തതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ പാസ്പോർട്ട് ഉള്‍പ്പടെയുള്ള രേഖകൾ പരിശോധിക്കാൻ ദേവസ്വം വിജിലൻസിന്, ബോർഡ് നിർദ്ദേശം നൽകി.ഇവർ നടത്തിയ യാത്രകൾ എന്തിനു വേണ്ടിയായിരുന്നുവെന്ന് അന്വേഷിക്കും.
ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ദേവസ്വംബോർഡിന്റെ തീരുമാനം.