കണ്ണൂർ: ആർ.എസ്.എസ് പ്രാന്തീയ കാര്യകാരീ സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ സി.പി.എം വധഭീഷണിയുയർത്തിയതിന് പിന്നാലെ പരസ്യ ഭീഷണിയുമായി അണികൾ രംഗത്ത്. മട്ടന്നൂരിൽ സിപിഎം നടത്തിയ ഹർത്താലിനോടനുബന്ധിച്ച പ്രതിഷേധ പ്രകടനത്തിലാണ് വത്സൻ തില്ലങ്കേരിയെ വധിക്കുമെന്ന് പരസ്യമായി പറയുന്നത്.
കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രാന്തീയ കാര്യ കാരി സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി സിപിഎമ്മുകാർ വധ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മട്ടന്നൂരിലെ സിപിഎം ഹർത്താലിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പരസ്യ വധ ഭീഷണി ഉയർത്തിയത്.
സിപിഎം നേതൃത്വം വാക്ക് പറഞ്ഞാൽ വത്സൻ തില്ലങ്കേരിയെ വധിക്കുമെന്നാണ് പരസ്യമായി പറഞ്ഞിരിക്കുന്നത്. ജില്ലയിൽ ഒരു ആർഎസ്എസുകാരെയും പ്രവർത്തിക്കാനനുവദിക്കില്ല എന്ന രീതിയിലാണ് മുദ്രാവാക്യം വിളി. നേതൃത്വത്തിന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണ് എന്ന് പറയുക മാത്രമല്ല മൂന്നാംദിവസം തിരിച്ചടി ഉണ്ടാകുമെന്നും ഭീഷണിയും മുഴക്കുന്നുണ്ട്.
ജില്ലയിൽ ആർഎസ്എസ് നേതാക്കളും പ്രവർത്തകരും അക്രമിക്കപ്പെടുന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോട് കൂടിയാണെന്ന് പറയാതെ പറയുക കൂടിയാണ് പാർട്ടി പ്രവർത്തകർ.