സമസ്ത മേഖലകളിലും ചലനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ ഏറെ നിർണായക ഘട്ടത്തിലൂടെയാണ് ഗൾഫ് ലോകം കടന്നുപോകുന്നത്. രാഷ്‌ട്രീയം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ അതിപ്രധാനമായ തട്ടകങ്ങളിലെല്ലാം ഇത് പ്രത്യക്ഷത്തിൽ തന്നെ കാണാൻ കഴിയുന്നു. മാറ്റം ഏറ്റവും പ്രകടമാകുന്നത് സൗദി അറേബ്യയിലാണ്.
നിതാഖാത്
എണ്ണപര്യവേഷണത്തിലൂടെ പുരോഗതിയിലേക്കു കുതിച്ച സൗദി, എണ്ണവില ഇടിവിനെ തുടർന്ന് മാറ്റത്തിന് നിർബന്ധിതരായിരിക്കുന്നു. എണ്ണവരുമാനം കുറഞ്ഞതും തൊഴിൽ രഹിതരായ സ്വദേശികളുടെ എണ്ണം കൂടിയതും ശക്തമായ നടപടിയിലേക്കാണ് നയിച്ചത്. തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട നടപടികൾ ക്രമീകരിക്കുകയായിരുന്നു അദ്യ നടപടി. അതായത്, സ്പോൺസറുടെ കീഴിൽ മാത്രമേ ജോലി ചെയ്യാൻ പാടുള്ളുവെന്ന നിയമം കർശനമാക്കി. മറ്റ് കമ്പനികൾക്കുവേണ്ടിയോ കരാറുകാർക്കുവേണ്ടിയോ ജോലി ചെയ്യാൻ സാധിക്കുമായിരുന്ന അവസ്ഥ അതോടെ അവസാനിച്ചു. ഇത്തരത്തിൽ ജോലി ചെയ്തിരുന്ന ലക്ഷക്കണക്കിന് വിദേശികൾക്കാണ്, സ്പോൺസറുടെ കീഴിലേക്ക് മാറേണ്ടിവരികയോ, പുതിയ തൊഴിൽ കണ്ടെത്തേണ്ടിവരികയോ ചെയ്തത്. ഈ ശുദ്ധീകരണ പ്രവർത്തിയിലൂടെ നിരവധിപ്പേർക്കാണ് ജോലി നഷ്ടമായത്.
സ്വദേശിവത്കരണം
മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറെ തിരിച്ചടി നൽകിക്കൊണ്ട് സ്വദേശിവത്കരണം ശക്തമാക്കാനായിരുന്നു അടുത്ത തീരുമാനം. മൊബൈൽ ഷോപ്പുകൾ സ്വദേശിവത്കരിച്ചതോടെ കൂടുതൽ പ്രഹരമേറ്റ വിദേശി വിഭാഗം മലയാളികളായിരുന്നു. ചെറിയ ഷോപ്പുകളിൽ വലിയ ശമ്പളത്തിന് സൗദികളെ ജോലിക്ക് നിയമിക്കാൻ കഴിയാത്ത മൊബൈൽ ഷോപ്പ് ഉടമകൾ മറ്റ് മേഖലകൾ തേടുകയോ, കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയോ ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. തുടർന്നിങ്ങോട്ട് ഒട്ടുമിക്ക മേഖലകളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നും വന്നു. ഒട്ടേറെ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചെങ്കിലും വിദേശികളുടെ വൈദഗ്ധ്യത്തിന് പകരം വയ്‌ക്കാനുള്ള മാനവശേഷി കണ്ടെത്താൻ സൗദിക്ക് ഏറെ കാത്തിരിക്കേണ്ടിവരുമെന്ന കാര്യം വ്യക്തമായി.
സ്വർണവ്യാപാര മേഖലയിലും സ്വദേശികൾ
സ്വർണവ്യാപാരമേഖലയിലെ സമ്പൂർണസ്വദേശിവത്കരണം ആയിരക്കണക്കിന് മലയാളികൾക്കാണ് തിരിച്ചടിയായത്. ജ്വല്ലറികളിൽ വിദേശികളെ ജോലിക്ക് വച്ചാൽ 20,000 റിയാലാണ് പിഴ. വിദേശികളുടെ എണ്ണത്തിന് അനുസരിച്ച് പിഴയും ഇരട്ടിക്കും. വൻകിട ജ്വല്ലറികൾ പലതും തങ്ങളുടെ ജീവനക്കാരെ മറ്റ് രാജ്യങ്ങളിലെ ഷോറൂമുകളിലേക്ക് മാറ്റി നിയമിച്ച് ഒരുപരിധിവരെ പരാഹാരം കണ്ടു.
ഐ.ടി മേഖലയിലും സമ്പൂർണ സ്വദേശിവത്കരണം
ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന വിദേശികളെ ഒഴിപ്പിച്ച്, സ്വദേശികളെ നിയമിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ മേഖലയിൽ പ്രവർത്തിക്കാൻ സ്വദേശികൾ സജ്ജരായിക്കഴിഞ്ഞെന്ന വിയിരുത്തലിലാണ് അധികാരികൾ. ഐ.ടി രംഗത്തെ സമ്പൂർണ സ്വദേശിവതകരണത്തിനായി സൈബർ, സോഫ്റ്റ് വെയർ സെക്യൂരിറ്റി യൂണിയൻ നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായാണ് വിവരം. ഐ.ടി രംഗത്ത് ജോലിചെയ്യാൻ സന്നദ്ധരായി നിരവധി സ്വദേശികളും മുന്നോട്ടുവരുന്നുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനൊപ്പം പുറത്തേക്കുള്ള പണമൊഴുക്കിന് തടയിടാനും ഇതിലൂടെ കഴിയും. ഐ.ടി പ്രഫഷണലുകൾക്ക് മറ്റ് മേഖലകളിൽ ജോലി ലഭിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ ഈ രംഗത്ത് ജോലി ചെയ്യുന്ന വിദേശികൾ വലിയ പ്രശ്നം തന്നെ നേരിടുമെന്ന് ഉറപ്പാണ്.
പ്രൊഫഷൻ മാറ്റം നിർത്തലാക്കി
സ്വകാര്യമേഖലയിലെ വിദേശികൾക്ക് ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന ജോലിയല്ലാതെ മറ്റ് പ്രഫഷനുകളിൽ ഏർപ്പെടാൻ പാടില്ലെന്നതാണ് മറ്റൊരു പ്രധാന നടപടി. തൊഴിൽ, സാമൂഹിക കാര്യമന്ത്രാലയത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ജോലികൾ മാത്രമേ വിദേശികൾ ചെയ്യാൻ പാടുള്ളു എന്നാണ് വ്യവസ്ഥ. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം ശരിയായ രീതിയിലാക്കി തൊഴിൽ രംഗം ക്രമീകരിക്കുന്നതിന്റെത ഭാഗമായാണ് നടപടി.
ബിനാമി വ്യാപാരം വച്ചുപൊറുപ്പിക്കില്ല
സ്വദേശികളുടെ ലൈസൻസിൽ വിദേശികൾ വ്യാപാര വാണിജ്യ ഇടപാടുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു. ഇത്തരത്തിൽ സൗദി പൗരൻമാർക്ക് നിശ്ചിത തുക നൽകി അവരുടെ പേരിൽ ലൈസൻസ് എടുത്ത് നിരവധി വിദേശികളാണ് പലതരത്തിലുള്ള ബിസിനസ്സ് സൗദിയിൽ നടത്തുന്നത്. എന്നാൽ, ഇത് കണ്ടെത്താനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെടുന്ന വിദേശികൾക്കും സ്വദേശികൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പലവട്ടം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
കഴിഞ്ഞവർഷം നടത്തിയ 14,701 പരിശോധനകളിലൂടെ 781 നിയമലംഘനങ്ങൾ കണ്ടെത്തി. 10 ലക്ഷം റിയാൽ പിഴയും രണ്ട് വർഷം വരെ തടവുമാണ് ബിനാമി വ്യാപാരവിരുദ്ധ നിയമം അനുശാസിക്കുന്ന ശിക്ഷ. ഇക്കാര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യശിക്ഷയായിരിക്കും ലഭിക്കുക. കൂടാതെ, ഇക്കാര്യത്തിൽ നിയമലംഘനം കണ്ടെത്താനുള്ള പരിശോധനാ രീതികൾ പരിഷിക്കരിക്കാനും പിഴത്തുക ഉയർത്താനും നീക്കമാരംഭിച്ചിട്ടുണ്ട്.
വിദേശികളുടെ ലെവി ഇരട്ടിയാക്കും
2018 ജനുവരി ഒന്നുമുതൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 400 റിയാൽ വീതം ലെവി നൽകേണ്ടിവരും. സ്വദേശികൾ കൂടുതൽ ജോലി ചെയ്യുന്ന കമ്പനികളിലെ വിദേശികൾക്ക് ഇത് 300 റിയാലായിരിക്കും. വിദേശികളുടെ ആശ്രിതർക്ക് ഓരോ മാസവും 200 റിയാലും ലെവിയായി നൽകണം. എല്ലാവർഷവും ലെവി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. 2019 ൽ വിദേശികളായ തൊഴിലാളികൾക്ക് പ്രതിമാസം 600 റിയാലായിരിക്കും ലെവി.
സ്വദേശികൾ കൂടുതലുള്ള കമ്പനികളിൽ ഇത് 500 റിയാലായിരിക്കും. ആശ്രിതർക്ക് ഓരോ മാസവും നൽകേണ്ട ലെവി 300 റിയാലായും ഉയർത്തും. 2020 ലും സമാനമായ വർദ്ധനവ് ഉണ്ടാകും. വിദേശ തൊഴിലാളി ലെവി 800 റിയാലായും ആശ്രിത ലെവി 400 റിയാലായും ഉയരും. സ്വദേശികൾ കൂടുതലുള്ള കമ്പനികളിലെ തൊഴിലാളി ലെവി 700 റിയാലിയിരിക്കും. ഓരോ മാസവും നൽകേണ്ട തുകയാണ് ഇതെന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം. ഇതിലൂടെ സൗദിക്കുണ്ടാകുന്ന വരുമാനം വളരെ വലുതുമാണ്.
മൂല്യവർദ്ധിത നികുതി
ജനുവരി ഒന്നുമുതൽ സൗദി അറേബ്യ മൂല്യവർദ്ധിത നികുതിയും നടപ്പാക്കുകയാണ്. വരുമാന സ്രോതസ്സ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് ശതമാനം വാറ്റാണ് സൗദിയിൽ നടപ്പാക്കുന്നത്. ഇതിലൂടെ വൻ വരുമാനമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഒട്ടുമിക്ക സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും വില ഇതിലൂടെ ഉയരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനു പുറമേ, വരും മാസങ്ങളിൽ സൗദിയിൽ ഇന്ധനവിലയും ഉയരുമെന്നാണ് സൂചന. ഊർജ്ജ ഉൽപ്പന്നങ്ങളുടെ സബ്സിഡികൾ ഘട്ടം ഘട്ടമായി എടുത്ത് കളയാൻ മന്ത്രിസഭ തീരുമാനിച്ചുകഴിഞ്ഞു.
മറ്റ് സബ്സിഡികളും അധികം താമസിയാതെ ഒഴിവാക്കാൻ ധാരണയായിട്ടുണ്ട്. ഇതോടെ ജീവിതച്ചെലവ് വലിയ തോതിൽ ഉയരും. ഇത് ബാധിക്കുന്ന കുറഞ്ഞ വരുമാനക്കാരായ സ്വദേശികൾക്കായി സർക്കാർ പ്രത്യേക ഫണ്ട് നീക്കിവെച്ചപ്പോൾ വിദേശികൾ ഇതിനെ സ്വയം തരണം ചെയ്യണം. ഇത്തരത്തിലുള്ള മാറ്റങ്ങളുടെ ഫലമായി ജിസിസി രാജ്യങ്ങളിൽ നിന്നും മടങ്ങുന്ന വിദേശികളുടെ എണ്ണം കുത്തനെ കൂടിയിട്ടുമുണ്ട്.
വദേശികൾ പടിയിറങ്ങുന്നു
സൗദിയിൽ നിന്നെന്നല്ല, ഏതൊരു ഗൾഫ് രാജ്യത്തു നിന്നും വിദേശികളിൽ നല്ലൊരു ശതമാനത്തിനും മടങ്ങേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. സൗദി പൗരൻമാർക്ക് തൊഴിൽ ലഭ്യമാക്കുക, രാജ്യത്തിന്റെ വരുമാന സ്രോതസ്സ് വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിഷ്ക്കാരങ്ങൾ വിദേശികൾക്ക് വൻ തിരിച്ചടിയാണ് നൽകുന്നത്. തൊഴിൽ നിബന്ധനകൾ കടുപ്പമേറിയതാവുകയും സർക്കാർ സേവനങ്ങളുടെ ഫീസ് ഉയർത്തിയതും നികുതി വന്നതും എല്ലാം ചെറിയ വരുമാനക്കാരായ വിദേശികളെയാണ് കൂടുതൽ ബാധിക്കുക. ഇവർക്ക് ആശ്രിതരെ നാട്ടിലേക്ക് മടക്കി അയക്കേണ്ടിവരുന്നു എന്നത് ഒരു പ്രധാന വൈകാരികമായ പ്രശ്നമാണ്.
മലയാളികൾ കുറയുന്നു
ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ ശമ്പളമുള്ള തൊഴിൽമേഖലയിലാണ് കൂടുതൽ ഒഴിവ്. ഒരുകാലത്ത് നിരവധി മലയാളികൾ ജോലി ചെയ്തിരുന്ന ഈ മേഖലകളിലേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ കൂടുതലായെത്തുന്നത്. കൂടാതെ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറായി വിയറ്റ്നാം, ഫീലിപ്പൈൻസ്, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നതും മലയാളികളുടെ മടക്കത്തിന് ആക്കം കൂട്ടി.
പണമൊഴുക്ക് കുറയുന്നു
വിദേശ ഇന്ത്യക്കാർ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറയുകയാണ്. 2014-2015 കാലഘട്ടത്തിൽ വിദേശ ഇന്ത്യക്കാർ നാട്ടിലേക്കയച്ചത് 4.38 ലക്ഷം കോടി രൂപ ആയിരുന്നെങ്കിൽ 2016 ൽ അത് 3.66 ലക്ഷം കോടിയായി കുറഞ്ഞു. 2017 ൽ അത് വീണ്ടും കുറഞ്ഞു. ഈ കണക്കുകൾ സൗദിയുടെ കാര്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് കൂടുതൽ ശക്തമായി പ്രകടമാവുകയും ചെയ്യും.
വിദേശി ഇന്ത്യക്കാരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 36 ശതമാനവും വിദേശ മലയാളികൾ അയക്കുന്ന പണമാണ്. മാത്രമല്ല ഗാർഹിക ഉപഭോഗത്തിലും കാര്യമായ സംഭാവനയാണ് പ്രവാസികളിൽ നിന്നും ലഭിക്കുന്നത്. കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുമ്പോൾ അത് നേരിട്ടു തന്നെ കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും.
സർക്കാരുകൾ ചെയ്യേണ്ടത്, സ്വകാര്യമേഖലയും
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് ഏറെ അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യം. ഗൾഫ് മേഖലയിലെ ഏതൊരു മേഖലയിൽ ജോലി ചെയ്യുന്നവരും ഏറ്റവും മികച്ച കാര്യക്ഷമത കൈമുതലായുള്ളവരാണ്. അത്യാധുനിക സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനും ഇവർക്ക് അനായാസം കഴിയും. ഇവരെ നാട്ടിലെ തൊഴിൽ മേഖലയിൽ ഉപയോഗിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ, നാട്ടിലെ വിദഗ്ധ,അവിദഗ്ധ മേഖലകളിലുള്ളവർക്ക് മികച്ച പരിശീലനം നൽകാനും ഇവരുടെ സേവനം തേടാവുന്നതാണ്.
[author title=”ലിയോ രാധാകൃഷ്ണൻ” image=”https://janamtv.com/wp-content/uploads/2017/12/profile-leo.jpg”]മാദ്ധ്യമ പ്രവർത്തകൻ[/author]