മനാമ: ബഹ്റൈനിൽ സിഗരറ്റിനും ശീതള പാനീയങ്ങൾക്കും വില ഉയരും. ഈ ഉൽപ്പന്നങ്ങൾക്ക് എക്സൈസ് നികുതി ഏർപ്പെടുത്തുന്നതിനെ തുടർന്നാണിത്.
സൗദിക്കും യുഎഇയ്ക്കും പിന്നാലെ ബഹ്റൈനും പുകയില ഉൽപ്പന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും എക്സൈസ് നികുതി ഏർപ്പെടുത്തുന്നു. പുകയില ഉൽപ്പന്നങ്ങൾക്ക് 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവുമാണ് എക്സൈസ് നികുതിയായി ഈടാക്കുക.
ഈ ഉൽപ്പന്നങ്ങൾക്ക് എക്സൈസ് നികുതി ചുമത്താനുള്ള നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്ന് ബഹ്റൈൻ ധനകാര്യമന്ത്രാലയം അറിയിച്ചു. 2015ൽ റിയാദിൽ നടന്ന 36-ാമത് ജിസിസി ഉച്ചകോടിയിലെ തീരുമാനപ്രകാരമാണ് നടപടി. യുഎഇയിൽ ഒക്ടോബർ ഒന്നുമുതലാണ് എക്സൈസ് നികുതി നിലവിൽ വന്നത്.
പുകയില ഉൽപ്പന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും ഉത്തേജക വസ്തുക്കൾ അടങ്ങിയ പാനീയങ്ങൾക്കും 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവുമാണ് എക്സൈസ് നികുതി. ആരോഗ്യത്തിന് ഹാനീകരമായതിനാലാണ് ഈ ഉൽപ്പന്നങ്ങൾക്ക് എക്സൈസ് നികുതി ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എക്സൈസ് നികുതിയായി ലഭിക്കുന്ന തുക ആരോഗ്യപ്രവർത്തനങ്ങൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.