ന്യൂഡൽഹി : ഡൽഹി എഎപി കൺവീനർക്കെതിരെ പാർട്ടിയുടെ മുതിർന്ന നേതാവ് കുമാർ ബിശ്വാസ്. ആരുടെയോ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്ന കട്ടപ്പയാണ് ഡൽഹി കൺവീനർ ഗോപാൽ റായെന്ന് കുമാർ ബിശ്വാസ് പറഞ്ഞു . മുൻപ് അമാനുള്ള ഖാനെയും ഇതുപോലെ കരുവാക്കിയിരുന്നു . ഇതിനു പിന്നിൽ പാർട്ടിയിലെ തന്നെ ശക്തമായ കരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട വിവാദമാണ് ആംആദ്മി പാർട്ടിയിൽ ഇപ്പോൾ പുകയുന്നത്. സീറ്റ് മോഹിച്ചിരുന്ന കുമാർ ബിശ്വാസിന് സീറ്റ് നൽകാതെ വ്യവസായിയും മുൻ കോൺഗ്രസ് നേതാവുമായ സുശീൽ ഗുപ്തയ്ക്കും ചാർട്ടേഡ് അക്കൗണ്ടന്റായ എൻഡി ഗുപ്തയ്ക്കും സീറ്റ് നൽകിയിരുന്നു . ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. രാജ്യസഭ സീറ്റുകൾ കെജരിവാൾ വിറ്റെന്ന ആരോപണവുമായി മുതിർന്ന നേതാക്കളും രംഗത്തെത്തി.
ആം ആദ്മി സർക്കാരിനെ താഴെയിറക്കാനുള്ള ഉപജാപങ്ങൾക്ക് പിന്നിൽ കുമാർ ബിശ്വാസാണെന്ന് ഗോപാൽ റായ് ആരോപിച്ചിരുന്നു . ഇതാണ് ബിശ്വാസിനെ ചൊടിപ്പിച്ചത്. ഗോപാൽ റായുടെ പരാമർശത്തെ പാർട്ടി നേതാക്കളാരും നിഷേധിക്കാതിരുന്നതോടെയാണ് അരവിന്ദ് കെജരിവാളിനെ വീണ്ടും ലക്ഷ്യം വച്ച് ബിശ്വാസ് രംഗത്തെത്തിയത്.
പൊതുജന സേവനത്തിൽ യാതൊരു പ്രവർത്തന പരിചയവുമില്ലാത്തവരെയാണ് കെജരിവാൾ സ്ഥാനാർത്ഥികളാക്കിയതെന്ന് മുൻ എഎപി നേതാവ് പ്രശാന്ത് ഭൂഷണും കുറ്റപ്പെടുത്തിയിരുന്നു. പാർട്ടി അണികളുടെ വികാരം കണക്കിലെടുക്കാത്ത തീരുമാനമായിപ്പോയി ഇതെന്ന് അദ്ദേഹം പറഞ്ഞു.
കപിൽ മിശ്രയുടെ ആരോപണങ്ങൾക്കെതിരെ താനുൾപ്പെടെയുള്ള കെജരിവാളിനെ അനുകൂലിച്ചിരുന്നു . എന്നാൽ രാജ്യസഭ ടിക്കറ്റ് കൊടുത്ത ആളുകളെ കാണുമ്പോൾ അതൊക്കെ ശരിയാണെന്ന് തോന്നുന്നതായി മുൻ നേതാവ് യോഗേന്ദ്ര യാദവും വ്യക്തമാക്കി. കെജരിവാളിനെയും പാർട്ടിയേയും ആരോ വിലക്കെടുത്തു എന്നതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് സീറ്റ് കിട്ടിയെന്ന് പറഞ്ഞാണ് സുശീൽ ഗുപ്ത കോൺഗ്രസിൽ നിന്ന് രാജിവച്ചതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കനും ആരോപിച്ചു. എന്തായാലും ഇടക്കാലത്ത് അണിയറയിൽ മാത്രം സജീവമായിരുന്ന ആം ആദ്മിയിലെ തമ്മിൽത്തല്ല് വീണ്ടും പരസ്യമാവുകയാണ്.