മുംബൈ : ചത്രപതി ശിവാജി മറാത്തയുടെ വീരനായകനാണ് . ശിവാജിയോടുള്ള ആരാധന കൊണ്ട് സ്വന്തം പേരുവരെ മാറ്റിയ ഒരു എൺപത്തിനാലുകാരനാണ് ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങളിൽ വരെ നിറഞ്ഞു നിൽക്കുന്നത് , സംഭാജി ബീഡെ . ഭീമ-കൊറേഗാവ് സംഘർഷത്തെ തുടർന്ന് ചർച്ച ചെയ്യപ്പെടുന്ന പേര്. സാംഗ്ളിയും സത്താറയും ഉൾപ്പെടുന്ന പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ യുവാക്കളുടെ ആരാധനാപാത്രം.
പഴയ സാംഗ്ളിയുടെ ഉള്ളിൽ ഒരു ചെറിയ മുറിയിലാണ് ഭീഡേയുടെ താമസം . മനോഹർ എന്നായിരുന്നു പേർ. ശിവാജിയോടുള്ള ആരാധന സ്വന്തം പേരു മാറ്റാൻ കാരണമായി . ശിവാജിയുടെ മകൻ സംഭാജിയുടെ പേരാണ് സ്വീകരിച്ചത്. എം.എസ്.സി ഫിസിക്സ് സ്വർണമെഡലോടെ പാസായ സംഭാജി ബീഡേ പൂനെ ഫെർഗൂസൻ കോളേജിൽ ലക്ചററായിരിക്കെയാണ് ശിവാജിയുടെ കോട്ടകൾ സംരക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്ത് രാജിവച്ചിറങ്ങിയത്.
സാംഗ്ളി ആസ്ഥാനമായുള്ള ശിവ പ്രതിഷ്ഠാന്റെ സ്ഥാപക അദ്ധ്യക്ഷനാണ് ഭീഡെ . ഒറ്റമുറിയിൽ ലളിത ജീവിതം നയിക്കുന്ന ഭീഡെയുടെ സഞ്ചാരം സൈക്കിളിലുമാണ് . ചെരിപ്പിടാത്ത ഈ വയോവൃദ്ധനെ കണ്ടാൽ ഒരു കർഷകനാണെന്നല്ലാതെ വലിയൊരു സമൂഹത്തെ സംഘടിപ്പിക്കുന്നയാളെന്ന് ആർക്കും തോന്നുകയുമില്ല. എല്ലാ ദിവസവും സൂര്യനമസ്കാരം ചെയ്യുന്ന ഭീഡെ ഗുരുജി യുവാക്കളെ വ്യായാമം ചെയ്യാൻ എപ്പോഴും നിർബന്ധിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ അയൽക്കാർ പറയുന്നു.
രണ്ടര വർഷമായി താൻ ഭീമ – കൊറെഗാവ് സന്ദർശിച്ചിട്ടില്ലെന്ന് ഭീഡെ തറപ്പിച്ചു പറയുന്നു. അധികാരം ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇതിനു പിന്നിൽ. കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്ന അപ്രായോഗിക ആവശ്യവുമായി അവർ ആദ്യം രംഗത്തെത്തി. പിന്നീട് മറാത്തകൾക്ക് സംവരണം വേണമെന്നായി . അതിനു ശേഷം ലിംഗായത്തുകൾക്ക് മതം വേണമെന്നായി . ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ രാജിവെക്കാനാണ് ആവശ്യപ്പെടുന്നത് . ഇതെല്ലാം അധികാരത്തിനു വേണ്ടിയുള്ള ഗൂഢചിന്തയുടെ ഫലമാണെന്നും ഭീഡെ വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് സൈന്യം മറാത്ത സൈന്യത്തെ വിജയകരമായി തടുത്തു നിർത്തിയതിന്റെ ഇരുനൂറാം വാർഷികാഘോഷത്തെ തുടർന്നാണ് മഹാരാഷ്ട്രയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗുജറാത്തെഇൽ എം.എൽ.എ ജിഗ്നേഷ് മേവാനിയും ജെഎൻയു വിദ്യാർത്ഥിയും ദേശവിരുദ്ധ മുദ്രാവാക്യ കേസിൽ പ്രതിയുമായ ഉമർ ഖാലിദും ഈ ആഘോഷത്തിൽ സംബഞ്ചിച്ചിരുന്നു . സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നിൽ ഇവരാണെന്നാണ് പൊലീസ് നിഗമനം. സംഭാജി ബീഡെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.