സിഡ്നി: ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ചാരമായി. സിഡ്നിയിൽ നടന്ന അവസാന മത്സരത്തിലും ജയം ഓസീസിനൊപ്പം നിന്നു. അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സിനും 123 റൺസിനുമാണ് ഓസ്ട്രേലിയയുടെ ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 4-0ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഒരു മത്സരം സമനിലയിൽ കലാശിച്ചു.
അവസാന ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ 303 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി നാല് വിക്കറ്റ് നഷ്ടത്തിൽ 94 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 180 റൺസെത്തിയപ്പോഴേക്കും എല്ലാവരും കൂടാരം കയറി.
നാല് വിക്കറ്റെടുത്ത കമ്മിൻസും മൂന്ന് വിക്കറ്റെടുത്ത ലിയോണുമാണ് ഇഗ്ലണ്ട് നിരയുടെ നട്ടെല്ലൊടിച്ചത്. 58 റൺസ് എടുത്ത ജോ റൂട്ടും 38 റൺസെടുത്ത ബെയർസ്റ്റോയും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
നേരത്തെ ടോസ് നേടിബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 346 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ സഹോദരങ്ങളായ ഷോൺ മാർഷിന്റെയും മിച്ചൽ മാർഷിന്റെയും സെഞ്ച്വറികളുടെ മികവിൽ കൂറ്റൻ സ്കോർ (649-7d) പടുത്തുയർത്തി.
രണ്ട് ഇന്നിംഗ്സുകളിലുമായി 8 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസ് ആണ് കളിയിലെ താരം.