ശ്രീനഗർ : കശ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ മുഖത്ത് ആസിഡൊഴിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുൾ മുജാഹിദ്ദീൻ . ഹിസ്ബുൾ കമാൻഡർ റിയാസ് നായ്കുവിന്റെ ശബ്ദ സന്ദേശത്തിലാണ് ഭീഷണി ഉയർത്തിയിട്ടുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫിബ്രവരി 15 ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണിയുമായി ഭീകരർ രംഗത്തെത്തിയത്.
മത്സരിക്കുന്നവരുടെ കണ്ണുകളിൽ ആസിഡ് ഒഴിക്കുക , അവർ എല്ലാക്കാലത്തും കുടുംബത്തിനു ഭാരമായി ജീവിച്ചുകൊള്ളും എന്ന് മറ്റൊരു ഭീകരനോട് പറയുന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. തങ്ങൾ ആരെയും കൊല്ലാനോ ഭീഷണിപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ല . മത്സരിക്കുന്നവരുടെ വീട്ടിലെത്തി കണ്ണിൽ ആസിഡ് ഒഴിക്കാനാണ് തീരുമാനമെന്ന് നായികൂ സന്ദേശത്തിൽ പറയുന്നു.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഹൂറിയത്ത് നേതാവ് സയ്യദ് അലിഷാ ഗിലാനിയും ആവശ്യപ്പെട്ടിട്ടുണ്ട്.
കശ്മീർ ഗവർണർ എൻ എൻ വോറയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഫിബ്രവരി 15 തൊട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചത്. 4500 പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി സൈന്യം മുന്നോട്ട് പോയതാണ് ഹിസ്ബുളിനെ ചൊടിപ്പിച്ചതെന്ന് കരുതപ്പെടുന്നു . ഇരുനൂറിലധികം ഭീകരരെ 2017 ൽ സൈന്യം വധിച്ചിരുന്നു. കൊടും ഭീകരരുൾപ്പെടെ ഹിസ്ബുൾ , ലഷ്കർ , ജെയ്ഷ് ഇ മൊഹമ്മദ് കമാൻഡർമാരും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.