തിരുവനന്തപുരം: ജനുവരി 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അറിയിച്ചു. ജനരക്ഷാ യാത്രക്ക് കിട്ടിയ അഭൂതപൂർവ്വമായ പിന്തുണ സംഘടനാ തലത്തിൽ പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷൻ ജില്ലകളിൽ യാത്ര നടത്തുന്നത്. ഓരോ ജില്ലകളിലും 2, 3 ദിവസം വീതമായിരിക്കും പര്യടനം. 16 ന് തൃശൂരിൽ നിന്ന് തുടങ്ങുന്ന പര്യടനം മാർച്ച് 15 ന് കോട്ടയത്താണ് സമാപിക്കുക. രണ്ടു ദിവസമായി തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുമായി സംസ്ഥാന അദ്ധ്യക്ഷൻ ആശയവിനിമയം നടത്തും. ഒരു ജില്ലയിൽ 20 ഓളം യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലാണ് സംസ്ഥാന അദ്ധ്യക്ഷന്റെ പര്യടനവും. സംസ്ഥാന ജനറൽ സെക്രട്ടറിമാരും മറ്റ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടാകും.
ലോകകേരള സഭ എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമ്മേളനം തട്ടിപ്പാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി. കേരളത്തിന്റെ വികസനത്തിനായി ഒരു പദ്ധതിയും ആവിഷ്കരിച്ച് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. കേന്ദ്ര സർക്കാർ അനുവദിച്ച ആയിരക്കണക്കിന് കോടി രൂപ സംസ്ഥാനം പാഴാക്കി കളയുകയാണ്. കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കാൻ പറ്റുന്ന നിരവധി വികസന പദ്ധതികള്‍ ഉളളപ്പോൾ ഇത്തരമൊരു പൊറോട്ട് നാടകം നടത്തുകയാണ്.
കോടികൾ മുടക്കി സമ്മേളന മാമാങ്കം നടത്തുന്ന സർക്കാർ കെഎസ്ആർടിസി ജീവനക്കാർക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഈ സർക്കാര്‍ അധികാരത്തിൽ വന്ന ശേഷം 12 കെഎസ്ആർടിസി ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസെടുക്കണം. സംസ്ഥാനം കടക്കെണിയിൽ പെട്ട് ഉഴറുമ്പോള്‍ വ്യക്തമായ പദ്ധതിയില്ലാതെ കോടികൾ ചെലവഴിച്ച് സമ്മേളനം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു.
കുറ്റിപ്പുറത്ത് ആയുധ ശേഖരം കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണ്. ഇതിന് സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാന സർക്കാരിന്റെ അലംഭാവവും നിസംഗ മനോഭാവവുമാണ്. ആവർത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച സർക്കാരുകളാണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
വി ടി ബൽറാം എംഎൽഎയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രതികരണങ്ങൾ അസഹിഷ്ണുത മൂലമാണ്. സിപിഎം മറന്ന എകെജിയെ വീണ്ടും അവരുടെ ഓർമ്മയിലെത്തിച്ചത് ബൽറാമാണ്. ഇന്ത്യൻ കോഫീ ഹൗസുകളിലല്ലാതെ എകെജിയുടെ ചിത്രം സിപിഎമ്മുകാർ എവിടെയും ഉപയോഗിക്കുന്നില്ല.
സിപിഎം സമ്മേളനങ്ങളിൽ നിന്ന് എ കെ ജിയും പി കൃഷ്ണയും അപ്രത്യക്ഷമായി. പകരം കിംജോംഗ് ഉന്നും ചെഗുവേരയുമാണ് ഇടം പിടിക്കുന്നതെന്നും എ എൻ രാധാകൃഷ്ണൻ പരിഹസിച്ചു.