ആലപ്പുഴ : ചൈനയെ ഇന്ത്യ പ്രതിരോധിക്കുന്നതിൽ വിഷമിച്ച് കോടിയേരി ബാലകൃഷ്ണൻ . ഇന്ത്യ ആസ്ട്രേലിയ ജപ്പാൻ അമേരിക്ക എന്നിവരടങ്ങുന്ന അച്ചുതണ്ട് ചൈനയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം ആലപ്പുഴ ജില്ലാസമ്മേളനത്തിലാണ് വ്യക്തമാക്കിയത് . ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗത്തിൽ പൂർണപിന്തുണ അറിയിക്കുന്നുണ്ട് .
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊൻപതാം പാർട്ടി കോൺഗ്രസ് ലോക സംഭവഗതികളിൽ പ്രധാനപ്പെട്ട ഇടപെടലാണ് നടത്തിയിട്ടുള്ളത് . നേരത്തെയുള്ള പാർട്ടി കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി സുപ്രധാനമായ ഒരു തീരുമാനം ചൈന എടുത്തിട്ടുണ്ട് . തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ല .അതേ സമയം മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വേറെ ആരെങ്കിലും ഇടപെട്ടാൽ കയ്യും കെട്ടി നോക്കിയിരിക്കുകയുമില്ല . എന്നാൽ ഈ തീരുമാനമെടുത്തതോടെ ഇന്ത്യ, ആസ്ട്രേലിയ , ജപ്പാൻ ,അമേരിക്ക എന്നീ രാജ്യങ്ങളുടെ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും കോടിയേരി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയയെ ന്യായീകരിക്കാനും കോടിയേരി മറന്നില്ല. ഉത്തരകൊറിയ ധാരാളം പ്രകൃതിസമ്പത്തുള്ള രാജ്യമാണ് . എന്നാൽ അത് ഫലവത്തായി ഉപയോഗിക്കാൻ ഉത്തര കൊറിയക്ക് സാധിക്കുന്നില്ല . അമേരിക്ക , തെക്കൻ കൊറിയ എന്നിവരുടെ ഭീഷണി കാരണം ആയുധങ്ങൾ ഉണ്ടാക്കി പ്രതിരോധിക്കാൻ ഉത്തരകൊറിയ നിർബന്ധിതരാവുകയാണ് . സ്വയം പ്രതിരോധത്തിന് ഉത്തരകൊറിയക്ക് അവകാശമുണ്ടെന്നും കോടിയേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചൈനയെക്കാള്‍ മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തരകൊറിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.ഉത്തര കൊറിയ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്.ഇക്കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെ നല്ല രീതിയില്‍ ചെറുത്തു നില്ക്കാന് കൊറിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അതേ സമയം പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയെ പ്രതിരോധിക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചത് വിവാദമാകുന്നുണ്ട്. നേരത്തെ ഇന്ത്യൻ സൈന്യത്തിനെതിരേയും സിപിഎം സംസ്ഥാന സെക്രട്ടറി മോശമായി പ്രതികരിച്ചിരുന്നു.