ന്യൂഡൽഹി: ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തിന്റെ അടയാളമായി തീന് മൂര്‍ത്തി ചൗക്കിന്റെ പേര് മാറ്റി. ഇസ്രയേൽ നഗരമായ ഹൈഫ നഗരത്തിന്റെ പേരുകൂടി ചേർത്ത് തീന് മൂര്‍ത്തി ഹൈഫ ചൗക്ക് എന്നും തീന് മൂര്‍ത്തി ഹൈഫ റോഡ് എന്നുമാകും ഇന്നുമുതൽ അറിയപ്പെടുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ന് തീന് മൂര്‍ത്തി ചൗക്കിലെത്തിയിരുന്നു. ഇതിനോടനുബന്ധിച്ചായിരുന്നു ഡൽഹി മുൻസിപ്പൽ കൗൺസിൽ തീന് മൂര്‍ത്തി ചൗക്കിന്റെ പേര് പുനർനാമകരണം ചെയ്തത്.
ഒന്നാം ലോക മഹായുദ്ധത്തിൽ ഹൈഫ സ്വതന്ത്രമാക്കുന്നതിനിടെ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികരുടെ സ്മാരകത്തിൽ ഇസ്രയേൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രണാമമർപ്പിച്ചിരുന്നു.
1914 സെപ്റ്റംബർ 23 നാണ് ഇന്ത്യൻ സൈന്യത്തിന്റെ പതിനഞ്ചാം കാവൽറി, ബ്രിഗേഡിലെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിടിയിൽ നിന്ന് ഹൈഫ സ്വതന്ത്രമാക്കാൻ പോരാടിയത്. കുന്തവും വാളും മാത്രമായിരുന്നു ആയുധങ്ങൾ . പോരാട്ടത്തിൽ ഓട്ടോമൻ തുർക്കുകളെ തുരത്തിയ ഇന്ത്യൻ സൈന്യം 1350 ജർമൻ – ഓട്ടോമൻ സൈനികരെ തടവുകാരായി പിടിക്കുകയും ചെയ്തു.
ഈ നഗരത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്താണ് തീന് മൂര്‍ത്തി ചൗക്കിന്റെ പേരുമാറ്റം.