അങ്കാറ: തുർക്കിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നിന്ന് പുറപ്പെട്ട വിമാനം ട്രാബ്സോൺ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടയിലാണ് അപകടം.
റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കടലിലേക്ക് മൂക്ക് കുത്തുകയായിരുന്നു. എന്നാൽ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞതിനാൽ വിമാനം കടലിൽ വീഴാതെ രക്ഷപ്പെട്ടു.
162 യാത്രക്കാരും പൈലറ്റും ജീവനക്കാരുമാടക്കം മുഴുവൻ ആളുകളും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പെഗാസസ് എയർലൈൻസ് അധികൃതർ അറിയിച്ചു.