ന്യൂഡൽഹി : കരസേനാ ദിനത്തിൽ അതിർത്തിയിലെ വെടി നിർത്തൽ ലംഘനത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി റിപ്പോർട്ട് . പാക് ബങ്കറുകൾ തകർന്നു . ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
കശ്മീരിൽ പൂഞ്ച് ജില്ലയ്ക്ക് സമീപമായിരുന്നു പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് . ഉറി മേഖലയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ആറ് ഭീകരരെ സൈന്യം വധിച്ചതിനു തൊട്ടു പിന്നാലെയാണ് പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകിയത്.
നിയന്ത്രണ രേഖയിൽ ഭീകരർ നുഴഞ്ഞു കയറ്റത്തിനു തയ്യാറെടുക്കുമ്പോഴാണ് സാധാരണയായി പാക് സൈന്യം ആക്രമണം നടത്തുക . ഇന്ത്യൻ സൈന്യത്തിനു നേരേ വെടിയുതിർക്കുന്നതിനൊപ്പം നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യയിലേക്ക് കടത്തി വിടാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ സൈന്യം ശക്തമായാണ് തിരിച്ചടിച്ചത്.
നേരത്തെ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച് ഭീകരർ ഇന്ത്യൻ സൈനികരെ വധിച്ച അന്നും പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് ഒരു ഇന്ത്യൻ സൈനികനെ കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് പാകിസ്ഥാന്റെ പ്രകോപന പരമായ നടപടികൾക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയിരുന്നു