കോഴിക്കോട്: ഖജനാവില്‍ പണമില്ലാതെ സംസ്ഥാനം നട്ടം തിരിയുമ്പോള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി വിദ്യാഭ്യാസ വകുപ്പ്.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാരായി പുതിയ അദ്ധ്യാപകരെ നിയമിച്ചതോടെ ത്രോണ്‍ ഔട്ട് വിഭാഗത്തിലായ അദ്ധ്യാപകരെ അഞ്ചുമാസമായിട്ടും പുനര്നിയമിച്ചില്ല.ഇതിലൂടെ പ്രതിമാസം സര്‍ക്കാരിന് അധിക ബാധ്യതയാകുന്നത് രണ്ടര കോടി രൂപയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 28 നാണ് 245 ഹയര്‍സെക്കണ്ടറി അധ്യാപകരെ പ്രിന്‍സിപ്പല്‍മാരായി സ്ഥലം മാറ്റി നിയമിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.
ചട്ടപ്രകാരം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ അദ്ധ്യാപനം നടത്തണം . ഇതോടെ പുതുതായി പ്രിന്‍സിപ്പല്‍ ചുമതലയേറ്റ സ്കൂളില്‍ ഒരു വിഷയത്തിന് രണ്ട് അദ്ധ്യാപകര്‍ എന്ന സ്ഥിതി വന്നു. ത്രോണ്‍ ഔട്ട് വിഭാഗത്തില്‍ പെടുന്ന ഈ അദ്ധ്യാപകരെ പുതുതായെത്തിയ പ്രിന്‍സിപ്പല്‍ ജോലിചെയ്തിരുന്ന സ്കൂളിലേക്ക് താത്കാലികമായി നിയമിക്കുകയാണ് വേണ്ടത് .
അങ്ങനെയെങ്കില്‍ സാമ്പത്തിക ബാധ്യതയും അദ്ധ്യയനത്തിലെ വീഴച്ചയും ഒഴിവാക്കാം . എന്നാല്‍ കഴിഞ്ഞ അഞ്ചു മാസമായി ത്രോണ്‍ ഔട്ട് അദ്ധ്യാപകരെ പുനര്‍നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ടിട്ടില്ല.
നിലവില്‍ ഒരു ജോലിയും ചെയ്യാതെ 245 അദ്ധ്യാപകരാണ് ശരാശരി 75000 രൂപ വീതം ശമ്പളം വാങ്ങുന്നത് . മാത്രമല്ല പ്രിന്‍സിപ്പലായി അദ്ധ്യാപകന് സ്ഥലം മാറി പോയതോടെ ആ വിഷയം എടുക്കുന്നതിനായി താല്‍ക്കാലികാധ്യാപകരെ മാസം 30000 രൂപ മുതല്‍ ശമ്പളത്തില്‍ നിയമിക്കുകയും ചെയ്യുന്നു .
ഇപ്രകാരം മാസം രണ്ടരക്കോടി രൂപവീതം കഴിഞ്ഞ അഞ്ചുമാസമായി അധികബാധ്യതയായത് 12 കോടി അന്‍പത് ലക്ഷത്തോളം രൂപയാണ് .
പുനര്‍നിയമന ഉത്തരവ് പുറപ്പെടുവിക്കാത്തതിന് പിന്നില്‍ ഇടത് പക്ഷക്കാരായ അദ്ധ്യാപകര്‍ക്ക് സ്ഥലം മാറി പോവുന്നതിനുള്ള അസ്വാരസ്യം കൊണ്ടാണെന്നും ഇടത് അദ്ധ്യാ പക സംഘടനകളില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
വിദ്യാഭ്യാസവകുപ്പിന്റെ ഈ കുറ്റകരമായ അനാസ്ഥ വലിയ ഗുരുതരാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്