കൊച്ചി : വർഷങ്ങൾക്ക് മുമ്പ് നിരോധിച്ച ബന്ദിന്റെ മറ്റൊരു രൂപമാണ് ഹർത്താലെന്ന് ഹൈക്കോടതി. ഹര്‍ത്താലിന്റെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കാത്തത് സർക്കാരിന്റെ കുറ്റകരമായ വീഴ്ചയാണ്. പൗരന്റെ ജീവന് സംരക്ഷണം നൽകുക സർക്കാരിന്റെ പ്രാഥമിക കർത്തവ്യമാണെന്നും കോടതി വ്യക്തമാക്കി.
2005ലെ ഇടതുമുന്നണി ഹർത്താലിനിടെ കല്ലേറിൽ കാഴ്ച നഷ്ടപ്പെട്ടയാള്‍ക്ക്
നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷണം. വർഷങ്ങൾക്ക് മുമ്പ് നിരോധിച്ച ബന്ദിന്റെ മറ്റൊരു രൂപമാണ് ഹർത്താല്‍. ഇതിന്റെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കാത്തത് സർക്കാരിന്റെ കുറ്റകരമായ വീഴ്ചയാണ്.
പൗരന്റെ ജീവന് സംരക്ഷണം നൽകുക സർക്കാരിന്റെ പ്രാഥമിക കർത്തവ്യമാണെന്ന് മറക്കരുതെന്നും കോടതി വിമര്‍ശിച്ചു.ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് സമൂഹത്തിലേക്ക് ഹർത്താൽ കടന്ന് വരുന്നതെന്ന് പറഞ്ഞ കോടതി നാടിന്റെ ഏതെങ്കിലുമൊരു കോണിലുണ്ടാകുന്ന അനിഷ്ട സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ വികാരം ആളിക്കത്തിക്കാനാണ് പാർട്ടികൾ ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.
അങ്ങേയറ്റം ഉത്കണ്ഠയോടെ കാണേണ്ട കാര്യമാണിതെന്നും കടകൾ, ബാങ്കുകൾ, വാഹനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം
നിശ്ചലമാകുന്നതോടെ കച്ചവടക്കാരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സമൂഹം ദുരിതം അനുഭവിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ മാത്രമല്ല, അന്തസിനെയും ഹർത്താൽ ബാധിക്കുന്നുണ്ട്. രാഷ്ട്രീയക്കാരായ ഹർത്താലനുകൂലികളെ എതിർക്കുന്നവർ ഇവരുടെ അക്രമത്തിന് ഇരയാകും. ഹർത്താൽ ദിനത്തിൽ ഒാഫീസോ കടയോ തുറന്നാൽ ഹർത്താൽ അനുകൂലികൾ എല്ലാം നശിപ്പിക്കുമെന്നും
ഹർത്താലിന് നശിപ്പിക്കൽ എന്നായി അർത്ഥമെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.