പാലക്കാട് : നെഹ്രു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹർലാൽ ലോ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കോളേജിൽ നിന്ന് സസ്പെൻറ് ചെയ്തതിനെ തുടർന്നായിരുന്നു ആത്മഹത്യശ്രമം . മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്നാരോപിച്ച് വിദ്യാർത്ഥികൾ കോളേജ് ഓഫീസ് ഉപരോധിച്ചു
അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ അർഷാദ് അഷ്റഫിനെ സസ്പെന്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ക്ലാസ് മുറിയിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികൾ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നേരത്തെ ക്ലാസിൽ മദ്യപിച്ചെത്തിയെന്ന കാരണം പറഞ്ഞ് മറ്റ് 5 വിദ്യാർത്ഥികൾക്കൊപ്പം അർഷാദിനെ സസ്പെന്റ് ചെയ്തിരുന്നു.
എന്നാൽ ആരോപണം നിഷേധിച്ച അർഷാദ് തന്നെ വൈദ്യ പരിശോധന നടത്താൻ ആവശ്യപ്പെട്ട് സസ്പെൻഷൻ നടപടി ചോദ്യം ചെയ്തിരുന്നു . സസ്പെൻഷൻ കാലയളവ് കഴിഞ്ഞ് അർഷാദ് ക്ലാസിലെത്തിയെങ്കിലും അധ്യാപകർ ക്ലാസെടുക്കാൾ വിസമ്മതിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം
വിദ്യാർത്ഥിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്നും, മാനസികമായി പീഡിപ്പിച്ച അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മണിക്കൂറുകളോളം വിദ്യാർത്ഥികൾ കോളേജ് ഉപരോധിച്ചു. വിദ്യാർത്ഥികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ചു