ന്യൂഡൽഹി : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ച ഫലപ്രദവും പ്രയോജനകരവുമെന്ന് മന്ത്രി ജി സുധാകരൻ . വാർഷിക പദ്ധതിയിൽ കേരളത്തിന് 360 കോടി രൂപ കൂടി അനുവദിച്ചു. ചാക്ക എയർപോർട്ട് പാലത്തിന്റെ നിർമ്മാണച്ചെലവ് പൂർണമായും കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നും ജി സുധാകരൻ അറിയിച്ചു.
ദേശീയപാത 4 വരി വികസനം 70% സ്ഥലമെടുപ്പ് പൂർത്തിയാക്കിയാൽ പ്രവൃത്തി തുടങ്ങാമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കും.സ്ഥലമെടുപ്പിനുള്ള നോട്ടിഫിക്കേഷൻ ഇറക്കുന്നതിൽ NHAl യുടെ കാലതാമസം പരിഹരിക്കാൻ PWD മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കേരളത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ NHAI സീനിയർ ഉദ്യോഗസ്ഥർക്ക് കേന്ദ്ര മന്ത്രി നിർദ്ദേശം നല്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വികസനത്തോടുള്ള താത്പര്യത്തെ നിതിൻ ഗഡ്കരി അഭിനന്ദിച്ചെന്നും സുധാകരൻ പറഞ്ഞു.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ ഭരണപരമായ അന്തസ്സ് പുലർത്തുന്നുണ്ടെന്ന് ജി സുധാകരൻ നേരത്തെ തുറന്നു പറഞ്ഞിരുന്നു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചു വർഷക്കാലയളവിൽ കേന്ദ്രത്തിന്റെ കയ്യിൽ നിന്ന് ലഭിച്ചത് ആകെ 500 കോടി രൂപ മാത്രമാണെന്നും എന്നാൽ താൻ മന്ത്രിയായതിനു ശേഷം സിആർആർ ഫണ്ടിൽ നിന്ന് മാത്രം ലഭിച്ചത് 625 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
ആലപ്പുഴ ബൈപ്പാസ് നന്നാക്കിയതിന്റെ ക്രെഡിറ്റും മോദി സർക്കാരിനു കൊടുക്കണമെന്നും സുധാകരൻ പറഞ്ഞു.ഏനാത്ത് പാലം തകർന്നപ്പോൾ ഒറ്റ മെയിലാണയച്ചത് . പിറ്റേന്ന് തന്നെ സൈന്യം എത്തി താത്കാലിക പാലം നിർമ്മിക്കാനുള്ള പണി തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.