ന്യൂഡൽഹി : മുന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കും. നാഗാലാൻറിലും മേഘാലയയിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാർച്ച് മൂന്നിനാണ് ഫലപ്രഖ്യാപനം.
ത്രിപുര നാഗാലാൻറ് മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. ത്രിപുരയിൽ ജനുവരി 24ന് നാമ നിർദേശപത്രികകൾ സമർപ്പിച്ചു തുടങ്ങാം, ഫെബ്രുവരി ഒന്നിന് സൂക്ഷ്മ പരിശോധനയും, ഫെബ്രുവരി മൂന്നിന് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതിയുമാണ്. ഫെബ്രവരി 18നാണ് വോട്ടെടുപ്പ്
മേഘാലയയിലും നാഗാലാൻറിലും ജനുവരി 31 മുതൽ ഫെബ്രുവരി ഏഴ് വരെ പത്രിക സമർപ്പിക്കാം, പത്രികകളുടെ സൂക്ഷ്മ പരിശോധന ഫെബ്രുവരി എട്ടിനും പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 12 നുമാണ്. ഫെബ്രുവരി 27 ന് തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം മാർച്ച് മൂന്നിന് നടക്കും.
എല്ലാ പൊളിംഗ് സ്റ്റേഷനുകളിലും വിവിപാറ്റ് മെഷീൻ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി വ്യക്തമാക്കി. 60 നിയമസഭാ മണ്ഡലങ്ങൾ വീതമാണ് ഓരോ സംസ്ഥാനങ്ങളിലുമുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ബിജെപി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.