കൊച്ചി: ബാര്‍കോഴ കേസിലെ മാദ്ധ്യമ ചര്‍ച്ചകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കേസ് വിവരങ്ങള്‍ ചോര്‍ന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചോര്‍ന്നതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ബാര്‍കോഴക്കേസിലെ തുടരന്വേഷണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചോര്‍ന്നത് വലിയ വിവാദമായിരുന്നു. ഹൈക്കോടതിയില്‍ മുദ്രവച്ച കവറിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെങ്കിലും അവ മാദ്ധ്യമങ്ങളിലൂടെ പുറംലോകത്തെത്തി. മാണിക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
ബാറുടമകളും മാണിയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ സിഡിയില്‍ കൃത്രിമത്വം നടന്നതായും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ണായകമായ ഈ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ ഗവ.പ്ലീഡറെ വിളിച്ചുവരുത്തി കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ബാര്‍കോഴക്കേസില്‍ മാദ്ധ്യമ ചര്‍ച്ചകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കോടതി രംഗത്തെത്തിയത്.
അതേസമയം കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ വിവരങ്ങള്‍ ഇനി പുറത്ത് പോകരുതെന്ന് വിജിലന്‍സിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 45 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ മാദ്ധ്യമചര്‍ച്ചകള്‍ കേസിനെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ഇതിനിടെ റിപ്പോര്‍ട്ട് ചോര്‍ച്ച സംബന്ധിച്ച് വിജിലന്‍സ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അഭിഭാഷകനും കോടതിയെ അറിയിച്ചിട്ടുണ്ട്.