തിരുവനന്തപുരം: ധനകാര്യവകുപ്പ് സിപിഎം ഒഴിയണമെന്ന് ബിജെപി. അടുത്ത ബജറ്റ് തോമസ് ഐസക്കിന്റെ അവസാന ബജറ്റായിരിക്കണം. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് തെളിയിച്ചാല്‍ നയം തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ബിജെപി ഉണ്ടാകുമെന്നും സംസ്ഥാന വക്താവ് എം എസ് കുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ കാര്യങ്ങളാണ് പുറത്തു വരുന്നത്. ഭരണത്തിന്റെ ഭാഗമായവര്‍ പരസ്പര വിരുദ്ധമായ പ്രസ്ഥാവനകള്‍ നടത്തുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി. കേന്ദ്ര നയം കേരളത്തിനു ഗുണകരമാണെന്നും അധിക ചെലവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ധനകാര്യ മന്ത്രി തോമസ് ഐസക്ക് കാരണങ്ങള്‍ മാറ്റി മാറ്റി പറയുന്നു. എല്ലാവരും സമ്മതിക്കുന്ന ഏക കാര്യം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ എന്നതു മാത്രമാണ്. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതും അതുമാത്രമാണ്. അതിനാല്‍ സത്യം പുറത്തു വരണം.
കേരളത്തിന് സിപിഎം ധനകാര്യ മന്ത്രിമാര്‍ വന്‍ പരാജയമായിരുന്നു. ധനകാര്യ വിദഗ്ധനൊന്നുമല്ലങ്കിലും മര്യാദക്ക് കണക്ക് കൂട്ടാനറിയുന്ന ആള് മന്ത്രി ആയാല്‍ മതി.
നോട്ട് നിരോധനം വന്നപ്പോള്‍ സഹകരണമേഖല തകര്‍ന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രചരണം. മറിച്ചായിരുന്നു അനുഭവം. സഹകരണ മേഖല ശക്തമാണെന്നും നിക്ഷേപം കൂടിയെന്നും സഹകരണമന്ത്രി പത്രസമ്മേളനം നടത്തി പറയുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കാരണം കേന്ദ്രത്തിന്റെ ചരക്കു സേവന നികുതിയാണെന്നും പ്രചരിപ്പിച്ചു. കോടികള്‍ ട്രഷറിയില്‍ കെട്ടികിടക്കുമ്പോളായിരുന്നു ഇത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്. നഗരവികസനത്തിനുവേണ്ടിയുള്ള അമൃതം പദ്ധതിയുടെ ആദ്യഘട്ടമായി 215 കോടി കേന്ദ്രം അനുവദിച്ചെങ്കിലും ആറുകോടി മാത്രമാണ് ചെലവിട്ടത്.
കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം കാണിക്കുന്ന ഗുരുതരമായ അനാസ്ഥയുടെ ഉദാഹരണമാണ് പ്രധാനമന്ത്രി ഗ്രാമീൺ റോഡ് നിര്‍മ്മാണ പദ്ധതി. ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതോടെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനം ഇടംപിടിക്കാനുള്ള സാധ്യത കുറഞ്ഞു.
കര്‍ഷക ആത്മഹത്യപോലെ കെ എസ് ആര് ടി സി പെന്‍ഷന്‍കാരുടെ ആത്മഹത്യാ വാര്‍ത്തയിലേക്കാണ് കേരളം പോകുന്നത്. കുടിശ്ശിക കൂടിയതിനാല്‍ സിവിൽ സപ്ലൈസ് കോര്പ്പറേഷന് സാധങ്ങള്‍ നല്‍കില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. ഇത് ഗുരുതരമായ വിലക്കയറ്റത്തിന് വഴിതെളിക്കും.
സാമ്പത്തിക പ്രതി സന്ധി തരണം ചെയ്യാനറിയാതെ നട്ടം തിരിയുമ്പോഴും ധൂര്‍ത്തിന് കുറവില്ല. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും നിയമനം നല്കുന്നു. ഉപദേശകര്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നു. 5 കോടി രൂപ മുടക്കി ലോക കേരള സഭ സംഘടിപ്പിച്ചിട്ട് കേരളത്തിനെന്തു കിട്ടി എന്ന് വിശദീകരിക്കണമെന്നും എം എസ് കുമാര്‍ പറഞ്ഞു.