അതെ ഇത്തവണ ലാലേട്ടനെ വിളിച്ചത് ഗവർണറാണ്.മലയാളികൾക്ക് മോഹൻലാൽ എന്നും അവരുടെ പ്രിയപ്പെട്ട ലാലേട്ടനാണ്,കേരളാ ഗവർണറായെത്തിയ പി സദാശിവത്തിനും മോഹൻലാലിനെ മറ്റൊന്നും വിളിക്കാൻ തോന്നിയില്ല.
കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ബിരുദം മോഹൻലാലിനും പി.ടി. ഉഷയ്ക്കും നൽകുന്ന ചടങ്ങിലാണ് ഗവർണർ ലാലേട്ടാ എന്ന് വിളിച്ച് മോഹൻലാലിനെ അഭിസംബോധന ചെയ്തത്. ഇതോടെ സദസിൽ നിലയ്‌ക്കാത്ത കരഘോഷമുയർന്നു.
നാലു പതിറ്റാണ്ടുകളായുള്ള മോഹൻലാലിന്റെ നേട്ടങ്ങളും സംഭാവനകളും ഗവർണർ എടുത്തുപറഞ്ഞു.
കലയുടെ മഹാപ്രവാഹത്തിൽ ഒരു ഇലപോലെ ഒഴുകുകയായിരുന്നു താൻ , ഈ പ്രവാഹം ഏതൊക്കെയോ കടവുകളിലും കരകളിലും തന്നെ കൊണ്ടെത്തിച്ചു.ഇപ്പോഴും ആ പ്രവാഹത്തിനൊപ്പമാണ് താനെന്നും പറഞ്ഞാണ് മോഹൻലാൽ മറുപടി പ്രസംഗം ആരംഭിച്ചത്.
ഭാര്യ സുചിത്രയും നിർമാതാവ് ആന്റണി പെരുന്പാവൂരും മോഹൻലാലിനൊപ്പം ചടങ്ങിനെത്തിയിരുന്നു.
മോഹൻലാലിനു ലഭിക്കുന്ന രണ്ടാമത്തെ ഓണററി ഡോക്ടറേറ്റ് ആണിത്. നേരത്തേ കാലടി സംസ്കൃത സർവകലാശാലയുടെ ഡിലിറ്റ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പിടി ഉഷക്ക് ലഭിക്കുന്ന മൂന്നാമത്തെ ഡോക്ടറേറ്റാണിത്.2000ൽ കണ്ണൂർ സർവകലാശാലയും കഴിഞ്ഞ വർഷം കാൺപൂർ ഐഐടിയും പിടി ഉഷക്ക് ഡോക്ടറേറ്റ് നൽകിയിരുന്നു.