ന്യൂഡൽഹി : ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യൻ കുട്ടികൾ പാകിസ്ഥാനെതിരെ നേടിയ തകർപ്പൻ ജയം ഇന്ത്യൻ ആരാധകർ ആഘോഷിക്കുമ്പോൾ പാക് ആരാധകർ നിരാശയിലാണ് . കളിയാകുമ്പോൾ ജയവും തോൽവിയും സ്വാഭാവികമാണ് എന്നാൽ ഇരുനൂറിലധികം റൺസിന്റെ മാർജിൻ ഞെട്ടിപ്പിക്കുന്നതാണെന്നാണ് പാക് ആരാധകരുടെ പക്ഷം.
ഇന്ത്യക്ക് വിഖ്യാത ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് കോച്ചായിട്ടുള്ളതും ചിലർ എടുത്തു പറയുന്നുണ്ട് . ദ്രാവിഡ് വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട് . ആ സ്ഥാനത്ത് പാകിസ്ഥാന് ആരാണുണ്ടായിരുന്നതെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട് . യൂനിസ് ഖാൻ പാക് ടീമിന്റെ കോച്ചാവണമെന്ന ആവശ്യവും ചിലർ മുന്നോട്ടു വയ്‌ക്കുന്നുണ്ട് .
മൻസൂർ റാണയായിരുന്നു പാക് കോച്ച് . രാഹുൽ ദ്രാവിഡിനെ അപേക്ഷിച്ച് വളരെ കുറച്ച് പരിചയ സമ്പത്തുള്ള ആളാണ് മൻസൂർ റാണ. ആകെ രണ്ട് അന്താരാഷ്‌ട്ര ഏകദിനങ്ങളാണ് റാണ കളിച്ചിട്ടുള്ളത്. ഇതിൽ ആകെ എടുത്തതാകട്ടെ 15 റൺസും. ഒരു ടെസ്റ്റ് പോലും കളിച്ചിട്ടുമില്ല. ടീമിനെ പിന്തുണയ്‌ക്കാൻ ഒന്നും ചെയ്യാതിരുന്ന മുൻ പാക് ക്രിക്കറ്റ് താരങ്ങളേയും ആരാധകർ വിമർശിക്കുന്നുണ്ട് .
ക്രൈസ്റ്റ് ചർച്ചിൽ നടന്ന സെമിഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ 203 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ശുഭം ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിൽ അൻപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തപ്പോൾ പാകിസ്ഥാൻ 69 റൺസിന് എല്ലാവരും പുറത്തായി. ആറു ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ നേടിയ ഇഷാം പോറെൽ ആണ് പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത്.