ക്രൈസ്റ്റ്ചർച്ച് : അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ കിരീടം ചൂടി ഭാരതം . ആസ്ട്രേലിയയെ എട്ടു വിക്കറ്റിനു തകർത്താണ് ഇന്ത്യൻ കുട്ടികൾ കിരീടം ചൂടിയത്. ഇതോടെ കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന റെക്കോഡും ഇന്ത്യക്കായി . ഇത് നാലാം തവണയാണ് ഇന്ത്യ അണ്ടർ 19 കിരീടം നേടുന്നത് .
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 216 റൺസാണെടുത്തത് . 11 ഓവറുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ദ്രാവിഡ് ബോയ്സ് വിജയം നേടിയത്. മൻജോത് കൽറയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. കൽറ സെഞ്ച്വറി നേടി. 101 പന്തിൽ മൂന്ന് സിക്സറുകളും എട്ടു ബൗണ്ടറികളും പറത്തിയാണ് കൽറ സെഞ്ച്വറി നേടിയത്. പൃത്ഥ്വി ഷാ 29 റൺസും ശുഭ്മാൻ ഗിൽ 31 ഉം റൺസ് നേടി. 47 റൺസുമായി ഹാർവിക് ദേശായി പുറത്താകാതെ നിന്നു.
ഒരു കളിയിൽ പോലും തോൽവിയറിയാതെയാണ് ഇന്ത്യൻ കുട്ടികൾ വിജയം നേടിയത് . നേടിയ വിജയങ്ങൾ വലിയ മാർജിനിൽ ഉള്ളതുമായിരുന്നു . സെമി ഫൈനലിൽ പാകിസ്ഥാനെ 203 റൺസിനാണ് ഇന്ത്യ തകർത്തത്.