റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയതിനുശേഷം നാല് ലക്ഷംപേർ രാജ്യം വിട്ടതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ലെവി വന്നതോടെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി. കൂടുതൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോവുകയാണ് സൗദി സർക്കാർ.
സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയതിനുശേഷം, വിദേശികൾ കൂട്ടത്തോടെ രാജ്യം വിടുന്നതായി റിപ്പോർട്ട്. നാല് ലക്ഷത്തിലധികം വിദേശികളാണ് ലെവി ഏർപ്പെടുത്തിയ ശേഷം രാജ്യം വിട്ടതായി തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചത്.
എന്നാൽ പുതിയ ലെവി വന്നതോടെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ സ്വദേശിപുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സ്വകാര്യ മേഖലയിൽ നടപ്പാക്കുന്നത്.
മൊബൈല്‍ ഫോണ്‍ കടകള്‍, ജൂവലറികള്‍, സ്ത്രീകളുടെ സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവിടങ്ങളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം വിജയമായതോടെ സെപ്റ്റംബർ മുതൽ കൂടുതൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ വാഹന ഷോറൂമുകൾ, റെഡിമെയ്ഡ് ഷോപ്പുകൾ, ഫർണീച്ചർ ഷോപ്പുകൾ എന്നിവയാണ് സ്വദേശിവത്കരിക്കുക. നവംബർ 9 മുതൽ തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്, ഇലക്ട്രോണിക് ഷോപ്പുകൾ, കണ്ണട ഷോപ്പുകൾ, വാച്ച് ഷോപ്പുകൾ എന്നിവ സ്വദേശിവത്കരിക്കും.
2019 ജനുവരി മുതൽ നടപ്പാക്കുന്ന മൂന്നാം ഘട്ടത്തിൽ ആരോഗ്യ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന ഷോപ്പുകൾ, ഓട്ടോ സ്പെയർപാർട്സ് ഷോപ്പുകൾ, കാർപെറ്റ് ഷോപ്പുകൾ, മധുരപലഹാര ഷോപ്പുകൾ എന്നിവ സൗദി വത്കരിക്കും.
അതിനിടെ, രാജ്യത്ത് ആശ്രിത വിസയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് പ്രത്യേക ലെവി ഏർപ്പെടുത്തുകയും ചെയ്തു. ആശ്രിത ലെവിക്കു പുറമേ ഇവർ 9500 റിയാൽ അടയ്ക്കണമെന്ന് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.