ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനവേളയിൽ 12 കരാറുകൾ ഒപ്പുവയ്ക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് കരാറുകളെന്നാണ് വിലയിരുത്തൽ. ഈ മാസം 10, 11 തീയതികളിലാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുക.
ഈ മാസം 9 മുതൽ 12 വരെ നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സന്ദർശനത്തിൽ പലസ്തീൻ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഇന്ത്യയും യുഎഇയും തമ്മിൽ 12 ൽ അധികം കരാറുകളിൽ ഒപ്പുവയ്ക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാവും കരാറുകളെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികം, തൊഴിൽ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലാവും കരാർ ഒപ്പുവയ്ക്കുകയെന്നും അദ്ദേഹം സൂചന നൽകി. ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപം 11 ബില്യൻ ഡോളർ കവിഞ്ഞതായും, യുഎഇയിലുള്ള 28 ലക്ഷം ഇന്ത്യക്കാർ പ്രതിവർഷം 13.6 ബില്യൻ ഡോളറാണ് നാട്ടിലേക്ക് അയക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മാസം 10 ന് വൈകിട്ട് പലസ്തീനിൽ നിന്ന് പ്രധാനമന്ത്രി അബുദാബിയിലെത്തും. അന്ന് രാത്രി യുഎഇ സായുധസേനാ ഉപസർവ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
11ന് ദുബായിൽ എത്തുന്ന പ്രധാനമന്ത്രി, ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിലെ പങ്കാളിത്ത രാഷ്ട്രം കൂടിയാണ് ഇന്ത്യ. ഉച്ചകോടിയിൽ 26 രാഷ്ട്രതലവൻമാർ, പ്രധാനമന്ത്രിമാർ, 2000 ൽ ഏറെ പ്രതിനിധികൾ തുടങ്ങിയവരെ അഭിസംബോധന ചെയ്യും.
അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ തറക്കല്ലിടും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.