അസാദ്ധ്യമായതൊന്നുമില്ലെന്ന പ്രവചനം സത്യമാക്കിക്കൊണ്ട് മനുഷ്യമുട്ട വികസിപ്പിച്ച് ശാസ്ത്രലോകം.എഡിൻബർഗ് റോയൽ ഇൻഫേമറി, ന്യൂയോർക്ക് സെന്റർ ഫോർ ഹ്യൂമൻ റീപ്രൊഡക്ഷൻ, എഡിൻബർഗ് റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൻ എന്നീ സ്ഥാപനങ്ങൾ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് പൂർണ വളർച്ചയെത്തിയ അണ്ഡം പരീക്ഷണശാലയിൽ വികസിപ്പിക്കാമെന്ന് കണ്ടെത്തിയത്. നേരത്തെ എലികളിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് മനുഷ്യരിൽ പരീക്ഷണം നടത്തിയത്.
അണ്ഡാശയ വളർച്ചയെത്താത്ത പെൺകുട്ടികൾ കീമോതെറാപ്പിക്കോ മറ്റോ വിധേയമായാലും അതിനു മുൻപ് അണ്ഡാശയ കോശം സൂക്ഷിച്ച് പൂർണ വളർച്ചയെത്തിക്കാൻ കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത് . എന്നാൽ അർബുദം തിരിച്ചു വരാനുള്ള സാദ്ധ്യതയുമുണ്ടെന്നതാണ് ഇതിലെ അപകടം. പൂർണ വളർച്ചയെത്തിയ അണ്ഡം സ്വാഭാവികമാണോ എന്ന് തിരിച്ചറിയാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണ് .
മോളിക്യുലാർ ഹൂമൻ റീപ്രൊഡക്ഷൻ എന്ന ജെർണലിലാണ് എങ്ങനെ പൂർണവളർച്ചയെത്തിയ അണ്ഡം വികസിപ്പിക്കാമെന്നതിനെപ്പറ്റി ലേഖനം പ്രസിദ്ധീകരിച്ചത്. പത്ത് യുവതികളിൽ നിന്ന് അണ്ഡാശയ കോശം എടുത്തതിനു ശേഷം പോഷകങ്ങൾ നൽകി അതിനെ പൂർണവളർച്ചയെത്തിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിച്ചത്. 48 എണ്ണം അവസാന ഘട്ടം വരെയെത്തിയെങ്കിലും അതിൽ 9 എണ്ണം പൂർണ വളർച്ചെയെത്തിയതായാണ് ലേഖനത്തിൽ വ്യക്തമാക്കുന്നത്.
ബീജസങ്കലനം നടത്തി നോക്കാത്തതിനാൽ കൂടുതൽ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇതിൽ നിന്നും കുട്ടികൾ സാദ്ധ്യമാണോ എന്ന് പരിശോധിക്കാൻ കഴിയൂ എന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി . ഇതൊരു തുടക്കം മാത്രമാണെന്നും എന്നാൽ വലിയൊരു മുന്നേറ്റമാണ് സാദ്ധ്യമായതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.