ത്രിവർണ്ണ പതാക പുതച്ച് കിടക്കുന്ന സ്വന്തം അച്ഛന്റെ മൃതദേഹത്തിനരുകിൽ നിന്ന് സല്യൂട്ട് ചെയ്തപ്പോൾ ക്യാപ്റ്റൻ അങ്കുഷിന്റെ കൈകൾ വിറച്ചില്ല. കണ്ണുകൾ നിറഞ്ഞില്ല.മറിച്ച് അഭിമാനമായിരുന്നു ആ മുഖത്ത്, ധീരനായ അച്ഛൻ സ്വന്തം രാജ്യത്തിനായാണ് ജീവൻ കൊടുത്തതെന്നോർത്തുള്ള അഭിമാനം.
സുജ്വാൻ സൈനിക ക്വാർട്ടേഴ്സ് ആക്രമിച്ച ഭീകരരെ യാതൊരു ആയുധങ്ങളുമില്ലാതെയാണ് അൻപതുകാരനായ സുബേദാർ മദൽ ലാൽ ചൗധരി നേരിട്ടത്.
ഒടുവിൽ ഭീകരരുടെ ബുള്ളറ്റിനു മുന്നിൽ വീരമൃത്യൂ വരിച്ചപ്പോൾ അദ്ദേഹം രക്ഷിച്ചത് ഒട്ടേറെ ജീവനുകളെയാണ്.
ജയ്ഷെ മുഹമ്മദ് ഭീകരർ ജമ്മുവിലെ സുജ്വാൻ കരസേനാ ക്യാംപിൽ ശനിയാഴ്ച പുലർച്ചെ ആക്രമണം നടത്താനെത്തിയപ്പോൾ ഏറെ നേരം അവരുമായി ഏറ്റുമുട്ടി നിന്ന ചൗധരി ഈ സമയം കൊണ്ട് ക്വാർട്ടേഴ്സിലുണ്ടായിരുന്ന നിരവധി പേർക്ക് രക്ഷപെടാൻ അവസരമൊരുക്കി.
ഇതിനിടയിൽ സ്വന്തം മകൾക്ക് വെടിയേൽക്കുന്നത് കണ്ടെങ്കിലും ഭീകരർ മറ്റ് ഭാഗങ്ങളിലേക്ക് കടക്കുന്നത് തടയുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
കാത്വവ ജില്ലയിലെ ഹീരാനഗർ ഗ്രാമത്തിന് എന്നും അഭിമാനമായിരുന്നു സുബേദാർ ചൗധരിയുടെ കുടുംബം.
വിരമിച്ച സൈനികനാണ് ചൗധരിയുടെ മൂത്ത സഹോദരൻ,മകൻ അങ്കുഷ് ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റൻ,മരുമകൻ സന്ദീപ് എയർഫോഴ്സ് ഉദ്യോഗസ്ഥനും.
സൈനികാക്രമണത്തിൽ ചൗധരി കൊല്ലപ്പെട്ട വിവരം വിശ്വസിക്കാനായിട്ടില്ല ഗ്രാമവാസികൾക്ക്,അവരുടെ ഉള്ളിൽ ധീരനായ പ്രിയപുത്രനായി സുബേദാർ മദൽ ലാൽ ചൗധരി എന്നുമുണ്ടാകും.