ഡമാസ്കസ് : ഇസ്ളാമിക് സ്റ്റേറ്റ് ഭീകര തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബാഗ്ദാദി വടക്ക് കിഴക്കൻ സിറിയയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇറാഖ് രഹസ്യാന്വേഷണ വിഭാഗം മേധാവി അബു അലി അൽ ബസ്രി വ്യക്തമാക്കി.
വ്യോമാക്രമണത്തിൽ ബാഗ്ദാദിയുടെ കാൽ തകർന്നിട്ടുണ്ട് . കൂടാതെ ഇയാൾക്ക് പ്രമേഹത്തിന്റെ അസുഖവും ഉണ്ട് . പരസഹായമില്ലാതെ നടക്കാനാകാത്ത സ്ഥിതിയിലാണ് ബാഗ്ദാദിയെന്നും അബു അൽ അസ്രി പറഞ്ഞു. വിവരം സ്ഥിരീകരിക്കുന്ന എല്ലാ തെളിവുകളും രേഖകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
25 മില്യൺ യുഎസ് ഡോളർ തലയ്ക്ക് വിലയിടപ്പെട്ട കൊടും ഭീകരനായ ബാഗ്ദാദി ഇസ്ളാമിക് സ്റ്റേറ്റിന്റെ തകർച്ചയോടെ രക്ഷപ്പെട്ട് ദേർ അസറിലെ മരുഭൂമിയിൽ താത്കാലികമായി സജ്ജമാക്കപ്പെട്ട കേന്ദ്രത്തിലാണുള്ളത്. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ഏതാണ്ട് പൂർണമായി തുടച്ചു മാറ്റപ്പെട്ട ഇസ്ളാമിക് സ്റ്റേറ്റിന്റെ സാന്നിദ്ധ്യം ഇപ്പോൾ വടക്കൻ സിറിയയിലെ ഹസാക്ക മേഖലയിൽ മാത്രമാണുള്ളത്.
ബാഗ്ദാദിക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റതായി റഷ്യയും അമേരിക്കയും നേരത്തെ സ്ഥിരീകരിച്ചിരുന്നു.