കൊച്ചി: കപ്പല്‍ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 5 മലയാളികള്‍ മരിച്ചു. 7 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളിലെ വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം.
കപ്പല്‍ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
കപ്പലിലുണ്ടായിരുന്ന 7 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ പത്തനം തിട്ട സ്വദേശി ശ്രീരൂപിന്റെ നില അതീവ ഗുരുതരമാണ്.
ഇന്ന് രാവിലെ 9.15 ഓടെയാണ് സ്ഫോടനം ഉണ്ടായത്. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ് എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിനുള്ളിലെ വെള്ളം സംഭരിക്കുന്ന ടാങ്കില്‍ നിറഞ്ഞ വാതകത്തിന് ഗ്യാസ് കട്ടറില്‍ നിന്ന് തീപടര്‍ന്നായിരുന്നു അപകടം.
പൊട്ടിത്തെറിയുണ്ടായ കപ്പലിലെ തീ അണച്ചതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയതായും കപ്പല്‍ശാല ചെയര്മാന് വെക്തമാക്കി.
കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി കൂടിയാലോചിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്കാന് തീരുമാനിച്ചതായും കപ്പല്‍ശാല അധികൃതര്‍ അറിയിച്ചു. അപകട കാരണം കണ്ടെത്താനായി കപ്പല്‍ശാല ഓപ്പറേഷന് ഡയറക്ടര്‍ സുരേഷ് ബാബു ചെയര്‍മാനായുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ട്.