ചെന്നൈ ; നഗരത്തിലെ ഗുണ്ടകളെ വിളിച്ചു കൂട്ടി പിറന്നാൾ ആഘോഷിക്കുന്നതിനിടെ പിടികൂടാൻ പൊലീസ് എത്തിയതു കണ്ട് ഓടി രക്ഷപ്പെട്ട മലയാളി ഗുണ്ട കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചൻ–47) വാണ് അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിൽ കീഴടങ്ങിയത്.
കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങൽ. ഫെബ്രുവരി ആറിനു കൊടുവാൾ കൊണ്ടു കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യം പുറത്തു വന്നതിനെത്തുടർന്നാണു ബിനു ശ്രദ്ധേയനായത്.
മുപ്പതോളം കേസുകളാണു ബിനുവിനെതിരെയുളളത്. മൂന്നു വർഷത്തോളമായി ഇയാൾ ഒളിവിലായിരുന്നു.
പിറന്നാൾ ആഘോഷിക്കാൻ സഹോദരൻ ക്ഷണിച്ചതുകൊണ്ടാണ് ചെന്നൈയിലെത്തിയതെന്നാണ് ബിനു പൊലീസിനോട് പറഞ്ഞത്.
സഹോദരന് മാത്രമാണ് തന്റെ വാസസ്ഥലം അറിയാമായിരുന്നത്.പിറന്നാൾ ആഘോഷത്തിന് മറ്റ് ഗുണ്ടകളെ സഹോദരൻ ക്ഷണിച്ചിട്ടുള്ള കാര്യം തനിക്കറിയില്ലായിരുന്നു.
സഹോദരൻ നൽകിയ വാളു കൊണ്ടു കേക്കു മുറിക്കുമ്പോഴായിരുന്നു പൊലീസ് വളഞ്ഞത്. റെയ്ഡിനിടെ എങ്ങനെയോ രക്ഷപ്പെട്ടു.എന്നാൽ ആരോഗ്യപ്രശ്നങ്ങൽ രൂക്ഷമാണ്.അതിനാലാണ് കീഴടങ്ങുന്നതെന്നും ബിനു പറഞ്ഞു.
നഗരത്തിലെ കുപ്രസിദ്ധരായ 75 ഓളം ഗുണ്ടകളെയാണ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയപ്പോൾ പൊലീസ് പിടികൂടിയത്.ഇവരിൽ ഭൂരിപക്ഷവും പിടികിട്ടാപ്പുള്ളികളായിരുന്നു. രണ്ടു പേർ 18 വയസ്സിനു താഴെയുള്ളവരും. പിടികൂടിയവരിൽ കൊലപാതകക്കേസിലെ പ്രതികളുമുണ്ടായിരുന്നു.
200 ലേറെ പേർ പങ്കെടുക്കാനെത്തിയ ആഘോഷം ആളൊഴിഞ്ഞ പ്രദേശത്താണ് നടന്നത്. വാഹനപരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് പിറന്നാളാഘോഷത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ബിനുവിന്റെ പിറന്നാളാഘോഷത്തിനുവേണ്ടി നഗരത്തിലെ എല്ലാ ഗുണ്ടകളും ഒത്തുകൂടുന്നുണ്ടെന്നും അതിൽ പങ്കെടുക്കാന്‍ പോകുകയാണെന്നും മദൻ പോലീസിനു മൊഴിനല്‍കി.
തുടര്‍ന്ന് രഹസ്യ നീക്കം നടത്താന്‍ ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. സര്‍വേശ് രാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു.
ഓപ്പറേഷൻ ബർത്ത്ഡേ എന്ന് പേരിട്ട ഗുണ്ടാവേട്ടക്ക് മാങ്ങാട്, കുന്ഡ്രത്തൂര്, പൂനമല്ലി, നസ്രത്ത്പേട്ട്, പോരൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍നിന്നുള്ള പോലീസുകാരാണെത്തിയത്.
മുപ്പതിലേറെ പേരെ തോക്ക് ചൂണ്ടിയാണ് പിടികൂടിയത്.നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപപ്രദേശങ്ങളില്‍ ഒളിച്ചിരുന്നവര് പിടിയിലായത്.
എന്നാൽ അന്ന് ബിനു അടക്കമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.അന്നു മുതൽ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു