അബുദാബി : യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ ലേബർ സിസ്റ്റവുമായി ഇ മൈഗ്രേറ്റ് സംവിധാനം ബന്ധിപ്പിക്കുമെന്ന് യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി അറിയിച്ചു.
തൊഴിൽ രേഖകൾ യു.എ.ഇ ലേബർ സിസ്റ്റത്തിൽ കൂടി ലഭ്യമാവുന്നതോടെ ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കൽ നടന്നാൽ എളുപ്പം കണ്ടെത്താൻ കഴിയും
യു.എ.ഇയിലുള്ള ലക്ഷക്കണക്കിന് ബ്ലൂ കോളർ ജോലിക്കാരുടെ തൊഴിൽ രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കുന്ന തീരുമാനമാണ് ഇത്. സാങ്കതിക വിദഗ്ധരടങ്ങുന്ന ഒരു സംഘം ഇതിനായി പ്രവർത്തനമാരംഭിച്ചതായി യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി അറിയിച്ചു .
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ചാണ് ഇതുസംബന്ധിച്ച ഉടമ്പടിയിൽ ഒപ്പ് വച്ചത്. യു.എ.ഇയിലേക്ക് തൊഴിൽ തേടി വരുന്നവരെല്ലാം ഇ മൈഗ്രേറ്റ് രജിസ്ട്രേഷൻ നടത്തണം.
ഇ മൈഗ്രേറ്റ് സംവിധാനം യു.എ.ഇ ലേബർ സിസ്റ്റവുമായി ബന്ധപ്പെടുത്തുന്നതോടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കാൻ കഴിയുമെന്ന് സ്ഥാനപതി പറഞ്ഞു.
പ്രവാസികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ 2015 ൽ ആണ് ഇന്ത്യ ഇ മൈഗ്രേറ്റ് സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഇ.സി.ആർ പാസ്പോർട്ട് ഉള്ളവർക്ക് വേണ്ടിയുള്ളതാണിത്.
തൊഴിൽ നിയമനവുമായി ബന്ധപ്പെട്ട ചൂഷണങ്ങൾ തടയുക, നാട്ടിൽ നിന്ന് ഉറപ്പ് നൽകിയ വേതനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, ഇടനിലക്കാരുടെ പണം കൈക്കലാക്കുന്ന നടപടികൾക്ക് വിലങ്ങിടുക എന്നിവയെല്ലാമായിരുന്നു ലക്ഷ്യം.