ലഖ്നൗ : ഉത്തർ പ്രദേശിലെ സ്റ്റേറ്റ് ബോർഡ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ ഇപ്പോൾ ലൗഡ് സ്പീക്കറുകളുടെ ശബ്ദം കേൾക്കാനില്ല . കുട്ടികൾക്ക് ഉത്തരങ്ങളെഴുതിയ കടലാസുമായി കാത്തു നിന്നിരുന്ന ഏജന്റുമാരെ കാണാനുമില്ല . യോഗി സർക്കാരിന്റെ ഇടപെടലിൽ പരീക്ഷാ മാഫിയക്കേറ്റത് കനത്ത തിരിച്ചടി .
ഒരു വർഷം മുൻപ് ഇതായിരുന്നില്ല സ്ഥിതി .കുട്ടികൾക്ക് പകരമെഴുതാൻ വരുന്നയാൾക്ക് പതിനായിരങ്ങളായിരുന്നു ഫീസ് . ലൗഡ് സ്പീക്കർ വഴി പറഞ്ഞു കൊടുക്കുന്ന ഓരോ ചോദ്യത്തിനും ആയിരങ്ങൾ ഫീസ് . പരീക്ഷ ഹാളിനു പുറത്ത് വിലപേശലുമായി അലഞ്ഞു നടക്കുന്ന ഏജന്റുമാർ. രാജ്യത്ത് തന്നെ ഏറ്റവും കുട്ടികൾ സ്റ്റേറ്റ് ബോർഡ് പരീക്ഷയെഴുതുന്ന സംസ്ഥാനത്തെ സ്ഥിതി അത്രയും പരിതാപകരമായിരുന്നു.
യോഗി സർക്കാർ അധികാരമേറ്റയുടൻ തന്നെ പരീക്ഷ മാഫിയയെ ഒഴിവാക്കി പരീക്ഷകൾ ശുദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു . എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കേന്ദ്രങ്ങൾക്ക് പുറത്ത് പൊലീസിനെ നിയോഗിച്ചു . തിരിച്ചറിയൽ കാർഡും ഹോൾ ടിക്കറ്റും കർശനമായി പരിശോധിച്ചു മാത്രമേ കുട്ടികളെ കടത്തി വിടുന്നുള്ളൂ.
ഒന്നോ രണ്ടോ ചോദ്യങ്ങൾക്ക് പോലും ഉത്തരം പറഞ്ഞു കൊടുക്കാൻ അദ്ധ്യാപകരും ശ്രമിക്കാറില്ല . ക്രമവിരുദ്ധമായി എന്തുണ്ടായാലും ഉടനടി സസ്പെൻഷനാണ് ലഭിക്കുക എന്ന് അവരും മനസ്സിലാക്കി. പരീക്ഷ മാഫിയയുടെ ഏജന്റുമാർ പലരും ഇപ്പോൾ ജയിലിലാണ് . ബാക്കിയുള്ളവർ പരീക്ഷ കേന്ദ്രത്തിന്റെ അടുത്തേക്ക് പോലും വരുന്നില്ല.
കർശന നടപടികൾ എടുത്തതോടെ പരീക്ഷയെഴുതാതായത് പത്ത് ലക്ഷം കുട്ടികളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പരീക്ഷപ്പേടി കാരണമാകും കുട്ടികൾ ക്രമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ജയിക്കാൻ നോക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷപ്പേടി മാറ്റാനുള്ള കൗൺസലിംഗ് സംസ്ഥാന വ്യാപകമായി നൽകുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈവർഷം 66.37 ലക്ഷം കുട്ടികളാണ് സംസ്ഥാന ബോർഡ് പരീക്ഷ എഴുതേണ്ടത് . ഇതിൽ 36.55 ലക്ഷം കുട്ടികൾ പത്താം ക്ളാസ് പരീക്ഷയ്ക്കാണ് എൻറോൾ ചെയ്തത്.29.81 ലക്ഷം പേർ പ്ളസ് ടു പരീക്ഷയ്ക്കും .
പരീക്ഷ മാഫിയയുടെ ഇടപെടൽ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നോക്കുന്ന മന്ത്രിയുമായ ദിനേഷ് ശർമ വ്യക്തമാക്കി. കോപ്പിയടിയും ആൾമാറാട്ടവും കർശനമായി തടയും . പഠിക്കുന്ന കുട്ടികളുടെ അവസരം ഇല്ലാതാക്കാൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകുന്നു.
എന്തായാലും ഭരണം കാര്യക്ഷമമാക്കിയാൽ ക്രമസമാധാനം മാത്രമല്ല ഇത്തരം ക്രമക്കേടുകളും ഇല്ലാതാക്കാൻ കഴിയുമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് യോഗി സർക്കാർ.