കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് ഇതുവരെ വരികയോ മൊഴിയെടുക്കുകയോ ചെയ്തില്ലെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ്. ഭീഷണി ഉണ്ടായിരുന്നുവെന്ന് ശുഹൈബ് നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ ആശ്രയമായിരുന്ന ഏക മകനെയാണ് സിപിഎമ്മുകാർ കൊലപ്പെടുത്തിയത്. വധ ഭീഷണിയുണ്ടായിരുന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും കൊലപാതകികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ശുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. കേസന്വേഷണത്തിൽ പോലീസിന്റെ അനാസ്ഥയുണ്ടെന്ന് മുഹമ്മദ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അതോടൊപ്പം ശുഹൈബിനെതിരെ ഭീഷണിയുണ്ടായിരുന്നത് സ്ഥിരീകരിച്ച് ശബ്ദ സന്ദേശം പുറത്ത് വന്നു. ഏതാനും നാളുകൾക്ക് മുമ്പ് ശുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേത്തിൽ വധ ഭീഷണി ഉണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്.
അതേസമയം ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമുള്ളതാണെന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതിലേറെ പേരെ പോലീസ് ചോദ്യം ചെയ്തു.