ന്യൂഡൽഹി: അഞ്ചോളം സ്ഫോടനക്കേസുകളിലെ പ്രതിയായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ആരിസ് ഖാനെന്ന ജുനൈദിനെ പിടികൂടിയത്.
2008 ലെ ബട് ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം ഒളിവിലായിരുന്ന ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പത്ത് ലക്ഷം രൂപയും ഡൽഹി പൊലീസ് അഞ്ച് ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2008 സെപ്റ്റംബറിൽ ഡൽഹിയിലുണ്ടായ സ്ഫോടന പരമ്പരകളിൽ അരീസ് ഖാൻ പ്രതിയായിരുന്നു. പഹർഗഞ്ച്, ഗോവിന്ദപുരി, ഗ്രേറ്റർ കൈലാഷ്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലായിരുന്നു അന്ന് സ്ഫോടനം നടന്നത്. ഈ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സ്ഫോടന പരമ്പരകൾക്ക് ശേഷം ഭീകരർ ബട് ല ഹൗസിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും രണ്ട് പേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതിനിടയിൽ ജുനൈദ് പൊലീസിന്റെകണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.
ഭീകരരുടെ തിരിച്ചടിയിൽ ഡൽഹി പൊലീസ് സ്പെഷ്യൽ ഇൻസ്പെക്ടർ മോഹൻ ചന്ദ് വീരമൃത്യു വരിച്ചു.
ഈ ഏറ്റുമുട്ടലിന് ശേഷം ഒളിവിൽപ്പോയ ജുനൈദ് 10 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പിടിയിലാകുന്നത്.