മാലദ്വീപ് ; മാലദ്വീപിൽ സൈന്യം എം പി മാരെ പാർലമെന്റിൽ നിന്ന് പുറത്താക്കി
പാർലമെന്റ് ഇപ്പോൾ സൈന്യത്തിന്റെ അധീനതയിലാണെന്നും,അതിനാലാണ് എം പി മാരെ പുറത്തേക്കിറക്കി വിട്ടതെന്നും മാൽദ്വീപിയൻ ഡെമോക്രാറ്റിക്ക് പാർട്ടി ട്വീറ്റ് ചെയ്തു.
എം പി മാരെ സേനാ ഉദ്യോഗസ്ഥർ പൊക്കിയെടുത്ത് കവാടത്തിനു പുറത്തേക്ക് കൊണ്ടു വരുന്ന ചിത്രങ്ങളും മാദ്ധ്യമങ്ങൾ പുറത്തു വിട്ടു.
മാത്രമല്ല ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദിനെയും അദ്ദേഹത്തിന്റെ ചെയംബറിൽ നിന്നും സൈന്യം പുറത്താക്കി.
കഴിഞ്ഞ ദിവസം എം പി മാർ പാർലമെന്റിൽ പ്രവേശിക്കുന്നത് സേന തടഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയൻ,ജർമ്മനി,യു കെ എന്നിവിടങ്ങളിൽ നിന്നും ഈ മാസം 10 ന് മാലദ്വീപിലെത്തിയ നയതന്ത്ര പ്രതിനിധികളെ കാണാൻ മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ തയ്യാറാകാതിരുന്നതും പ്രശ്നങ്ങൾ വഷളാകുന്നതിന്റെ സൂചനയാണ്.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തിരാവസ്ഥ പിൻവലിക്കാൻ ഐക്യരാഷ്ട്ര സഭയും യമീനോട് ആവശ്യപ്പെട്ടിരുന്നു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള ഒന്‍പത് രാഷ്ടീയ തടവുകാരെ മോചിപ്പിക്കാനും പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയ 12 വിമത എംപിമാരെ തിരിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവ് തള്ളിക്കളയുന്നതായി ഭരണനേതൃത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യത്ത് 15 ദിവസത്തെ അടിയന്തിരാവസ്ഥ പ്രസിഡന്റ് അബ്ദുള്ള യമീൻ പ്രഖ്യാപിച്ചത്.