തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി നാളെ ഇന്ത്യയിലെത്തും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ റുഹാനി, ഇന്ത്യൻ നിക്ഷേപം അഭ്യർത്ഥിക്കും. ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമേൽ അമേരിക്ക ശക്തമായ സമ്മദർശം ചെലുത്തുന്നതിനിടെയാണ് റുഹാനിയുടെ ഇന്ത്യൻ സന്ദർശനം
2013 ഓഗസ്റ്റിൽ അധികാരത്തിൽ എത്തിയതിനു ശേഷം ആദ്യമായാണ് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ഇന്ത്യ സന്ദർശിക്കുന്നത്. മൂന്നുദിവസത്തെ സന്ദ ർശനത്തിനായി എത്തുന്ന റുഹാനി ഹൈദരാബാദിലാണ് നാളെ എത്തുക. നാളെ ഹൈദരാബാദിൽ ഒരു മുസ്ലീം സമ്മേളനത്തിൽ പങ്കെടുക്കുന്ന റുഹാനിക്ക് ശനിയാഴ്ചയാണ് ആചാരപരമായ സ്വീകരണം ഒരുക്കിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.
ആണവ ഉടമ്പടിയുടെ പേരിൽ അമേരിക്ക, ഇറാനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് റുഹാനിയുടെ ഇന്ത്യാ സന്ദർശനം. ആണവ ഉടമ്പടി ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനെതിരേ കൂടുതൽ വാണിജ്യ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ആണവ കരാറിൽ നിന്ന് പിൻമാറുമെന്ന് അമേരിക്ക ആവർത്തിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നും വൻ നിക്ഷേപം പ്രതീക്ഷിച്ചാണ് റുഹാനിയുടെ സന്ദർശനം. നേരത്തേ, ഇറാനെതിരായ ഉപരോധം പിൻവലിച്ചയുടൻ, ചബാഹർ തുറമുഖവും പരിസരപ്രദേശങ്ങളും വകസിപ്പിക്കാൻ ഇന്ത്യ മുന്നോട്ടുവരികയായിരുന്നു. തുറമുഖത്തേക്ക് റെയിൽപാത നിർമ്മിക്കാനും, മേഖലയിലെ വ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും പെട്രോ കെമിക്കൽ ഫാക്ടറി സ്ഥാപിക്കാനും ഇന്ത്യ തയ്യാറായിരുന്നു.
ചൈന വികസിപ്പിക്കുന്ന പാകിസ്ഥാന്റെ ഗ്വഡാർ തുറമുഖത്തു നിന്നും 72 കിലോമീറ്റർ മാത്രം അകലെയാണ് ചബാഹർ തുറമുഖം. ഇതിലൂടെ പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിലേക്ക് പോകാനും ലോകത്തെ മറ്റേത് പ്രദേശത്തേക്കും അനായാസ പ്രവേശനവും സാധ്യമാണ്. ഈ പദ്ധതികളുടെ പൂർത്തികരണവും മറ്റ് നിക്ഷേപവുമായിരിക്കും റുഹാനിയുടെ സന്ദർശനലക്ഷ്യം.