ന്യൂഡൽഹി: വിവാദ വ്യവസായി നീരവ്മോദിയെ കണ്ടെത്തുന്നതിനായി സിബിഐ ഇന്റെപോളിന്റെ സഹായം തേടി. നീരവും കുടുംബവും ന്യൂയോർക്കിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇന്റർപോൾ നീരവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം നീരവിന്റെ മുംബൈയിലെയും ഗുജറാത്തിലെയും സ്ഥാപനങ്ങളിൽ എൻഫോഴസ്മെൻറ് റെയ്ഡ് തുടരുകയാണ്.
ഇന്ത്യയിൽ 11,000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യവസായി നീരവ് മോദി അമേരിക്കയിലുണ്ടെന്ന് സൂചന. നീരവിനെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ ഊർജിതമാക്കി. നീരവ് ന്യൂയോർക്കിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സിബിഐ ഇന്റെപോളിന്റെ സഹായം തേടിയിട്ടുണ്ട്. നീരവിനായി ഇന്റർപോളും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
നീരവ്മോദിയുടെ ഭാര്യ ആമി മോദി, സഹോദരൻ നിശാൽ മോദി, വ്യവസായ സഹായി മെഹുൽ ചോക്സി എന്നിവരെയാണ് ഇന്റർപോൾ തെരയുന്നത്. മെഹുൽ ചോക്സിയുടെ ഗീതാജ്ഞലി ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തു. പഞ്ചാബ്നാഷണൽ ബാങ്കിന്റെ പരാതിയെ തുടർന്നാണ് സിബിഐ ഗീതാഞ്ജലി ജ്വല്ലറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം നീരവിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻറ് പരിശോധന തുടരുകയാണ്. മുംബൈയിലെയും ഗുജറാത്തിലെയും സ്ഥാപനങ്ങളിലാണ് പരിശോധന തുടരുന്നത്. 3000 കോടി രൂപയുടെ വേറെയും തട്ടിപ്പ് നീരവ് നടത്തിയെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നീരവിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സിബിഐ പരിശോധന നടത്തുന്നുണ്ട്. നീരവിന്റെ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥരുടെ വീടുകളിലും സിബിഐ പരിശോധന നടത്തുന്നുണ്ട്.
അതിനിടെ തട്ടിപ്പ് സംബന്ധിച്ച് ബാങ്കിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിന് സഹായം നൽകിയ എട്ട് ഉദ്യോഗസ്ഥരെ ബാങ്ക് സസ്പെന്റ് ചെയ്തു. ജനറൽ മാനേജർമാർ ഉൾപ്പടെ 18 ഉദ്യോഗസ്ഥർക്കെതിരെയാണ് ഇതുവരെ ബാങ്ക് നടപടി സ്വീകരിച്ചത്.