ലക്നൗ : അറസ്റ്റ് ചെയ്തോളൂ , പക്ഷേ വെടിവയ്ക്കരുത് നഗരത്തെ വിറപ്പിച്ച പല ഗുണ്ടകളും ഇപ്പോൾ യുപി പൊലീസിനോട് പറയുന്നത് ഇതാണ്.മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗുണ്ടകൾക്കെതിരെ “എൻ കൗണ്ടർ“ പ്രഖ്യാപിച്ചതോടെയാണ് ഈ മനം മാറ്റം.
കസ്ഗഞ്ച് ആക്രമണത്തിനെ തുടർന്നാണ് സംസ്ഥാനത്തെ ഗുണ്ടാമാഫിയകൾക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ യോഗി പൊലീസിന് നിർദേശം നൽകിയത്.
തുടക്കത്തിൽ പല എതിർപ്പുകളും ഉണ്ടായെങ്കിലും ജന പിന്തുണ ഏറുകയും, താഴേക്കിടയിലുള്ള പൊലീസ്കാർക്ക് വരെ ധൈര്യം നൽകി യോഗി കൂടെ നിൽക്കുകയും ചെയ്തതോടെ പട്ടാപകൽ എതിരാളിയെ വെട്ടി വീഴ്ത്താൻ ചങ്കുറപ്പ് കാട്ടിയവർ പോലും പുറത്തിറങ്ങാതെയായി.
കണ്ണിൽ ചോരയില്ലാത്തവരെന്ന് ജനങ്ങൾ വിശേഷിപ്പിച്ചവർ മറ്റ് തൊഴിൽ തേടി നെട്ടോട്ടം തുടങ്ങി.തട്ടിക്കൊണ്ട് പോകൽ അടക്കമുള്ള കൃത്യങ്ങളും കുറഞ്ഞു തുടങ്ങി. അക്രമത്തിന്റെ പാത ഉപേക്ഷിച്ച പലരും മറ്റ് ഗുണ്ടകളുമായുള്ള സൗഹൃദം തന്നെ ഉപേക്ഷിച്ചു. പലരും തങ്ങൾ കുറ്റങ്ങൾ ചെയ്യില്ലെന്ന പ്ലക്കാർഡുകളുമായാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് തന്നെ.
തങ്ങളെ തേടി വന്ന പൊലീസ് ഓഫീസർമാരോട് കുടുംബങ്ങളെ ഓർത്ത് തങ്ങളെ വെറുതെ വിടണമെന്ന് അപേക്ഷിച്ചവരും കുറവല്ല.
ഗുണ്ടകൾക്കെതിരെ ഇതുവരെ 1,200 ഏറ്റുമുട്ടലുകൾ നടന്നതായി മുഖ്യമന്ത്രി യോഗി നിയമസഭയിൽ പ്രസ്താവിച്ചു.നടപടികളുമായി ശക്തമായ രീതിയിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.