ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിക്ക് ഇനി പുതിയ മേൽവിലാസം. ഡൽഹി ഡിഡി മാർഗിലെ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ മുതിർന്ന നേതാക്കളും എന്ഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
അഞ്ചുനില മന്ദിരത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസ് മുറികൾ, ലൈബ്രറി, വീഡിയോ കോൺഫറൻസിംഗ് സംവിധാനം, തുടങ്ങി വിപുലമായ സൗകര്യങ്ങളുണ്ട്. 600 സീറ്റുകളുള്ള രണ്ട് കോൺഫറൻസ് ഹാളുകളും, സൗരോർജ വൈദ്യുതി, ഭൂഗർഭ പാർക്കിങ്, വൈഫൈ സംവിധാനം തുടങ്ങി ആധുനിക രീതികളും ഉൾകൊള്ളിച്ചാണ് പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്.
സർക്കാർ ബംഗ്ലാവുകൾ പാർട്ടി ആസ്ഥാനങ്ങളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കോടതി എല്ലാ രാഷ്ട്രീയ പാർട്ടികളോടും നിർദേശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനം ഒരുസ്ഥലത്താകണമെന്നും സുപ്രീംകോടതി വിധിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പുതിയ ആസ്ഥാന മന്ദിരം നിർമിച്ചത്.
ഡൽഹി ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി, കേന്ദ്രമന്ത്രിമാർ, എൻ ഡി എ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിന് സാക്ഷിയാകും.
സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പടെയുള്ള കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. മന്ദിരത്തിന്റെ ശിലാസ്ഥാപനം 2016 ഓഗസ്റ്റ് 18നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിർവഹിച്ചത്. കോൺഗ്രസ് സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ആസ്ഥാന മന്ദിരം ദീൻ ദയാ മാർഗിലേക്ക് മാറ്റും.
സിപിഐ, ആംആദ്മി പാർട്ടി, ആർ ജെ ഡി എന്നിവയുടെ ആസ്ഥാന മന്ദിരം നിലവിൽ ഇവിടെയാണ്.