തിരുവനന്തപുരം: സോളാര്‍ കേസ് മുഖ്യപ്രതി സരിതാ നായരെ കാണാന്‍ ആയുധങ്ങളുമായി അട്ടക്കുളങ്ങര ജയിലില്‍ ഒരു സംഘം ജീപ്പിലെത്തിയിരുന്നതായി മുന്‍
ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. സോളാര്‍ കമ്മീഷന് മുന്‍പാകെ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഘത്തില്‍ ഉണ്ടായിരുന്നവരുടെ കയ്യില്‍ തോക്ക് കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും സംഘം രക്ഷപ്പെട്ടുവെന്നും ഡിജിപി പറഞ്ഞു.
സരിതയെ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുവന്ന ദിവസം അവരെ കാണുന്നതിനായി രാഷ്‌ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഇവരില്‍
പല പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് വി.ഐ.പികളുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജയിലില്‍ വച്ച് ചില രേഖകള്‍ പിടിച്ചെടുത്തതാണ് സരിത എസ് നായരെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റാന്‍ കാരണം. അന്നത്തെ എഡിജിപി ടി പി
സെന്‍കുമാര്‍ സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മാറ്റം. സരിത പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ 21 പേജുളള കത്ത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് കൈമാറിയിരുന്നു .ഇരുപുറവും എഴുതിയ നിലയിലായിരുന്നു കത്ത്. തടവുകാരി അഭിഭാഷകനെഴുതിയ കുറിപ്പെന്ന നിലയിലാണ് ജയില്‍ ചട്ടപ്രകാരം കത്ത് കൈമാറിയതെന്നും സോളാര്‍ കമ്മീഷനില്‍ അലക്‌സാണ്ടര്‍ ജേക്കബ്ബ് മൊഴി നല്‍കി.
സരിതയുടെ വിവാദ കത്തില്‍ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമടക്കം 14 പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുള്ളതായും അലക്‌സാണ്ടര്‍ ജേക്കബ്
വ്യക്തമാക്കി. എന്നാല്‍ കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. ജയിലിലെ ജീവനക്കാരാണ് കത്തിലെ ഉള്ളടക്കത്തെ കുറിച്ച് തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം
ജസ്റ്റിസ് ശിവരാജനോട് പറഞ്ഞു.