പാരീസ് : ഫ്രാൻസിൽ മരുന്നു പരീക്ഷണത്തിനിടെ സന്നദ്ധ സേവകന് മസ്തിഷ്ക മരണം സംഭവിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഫ്രഞ്ച് സർക്കാർ വിശദമായ അന്വേഷണം ആരംഭിച്ചു.
പോർച്ചുഗൽ കമ്പനിയായ ബയൽ വികസിപ്പിച്ചെടുത്ത മരുന്നിന്റെ ആദ്യഘട്ട പരീക്ഷണത്തിനിടെയാണ് സംഭവം.ജനുവരി ഏഴിനാണ് ആറുപേരിലും നാഡീസംബന്ധമായ അസുഖങ്ങൾക്കുളള മരുന്ന് പരീക്ഷണം ആരംഭിച്ചത്. പരീക്ഷണത്തിന് വിധേയരാക്കിയത് 28 മുതൽ 49വയസ് വരെയുള്ള ആരോഗ്യവാന്മാരായ 90 പേരെയാണ്. മൂന്ന് ദിവസമായി മരുന്ന് കഴിച്ചവരാണ് അസ്വസ്ഥകൾ പ്രകടിപ്പിച്ചത്.
പരീക്ഷണത്തെ തുടർന്ന് ചികിത്സയിലുള്ളവർക്ക് ശാരീരിക വൈകല്യം സംഭവിച്ചേക്കാമെന്നആശങ്ക ഡോക്ടർമാർക്കുണ്ട്. മരുന്ന് പരീക്ഷണം സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചെന്നും പരീക്ഷണത്തിൽ പങ്കാളികളാകാൻ തയാറായെത്തിയവരെയെല്ലാം തിരിച്ചു വിളിച്ചെന്നും ആരോഗ്യമന്ത്രി മാരിസോൾ ടൗറെയ്ൻ അറിയിച്ചു . നേരത്തെ ആൾക്കുരങ്ങടക്കമുള്ള മൃഗങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ചതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പുതിയ മരുന്ന് ആദ്യം പരീക്ഷിക്കുന്നത് മൃഗങ്ങളിലാണ്. അതിന് ശേഷമാണ് പാർശ്വഫലങ്ങൾ ഉണ്ടോകുമോ എന്നറിയാൻ മനുഷ്യരിൽ പരീക്ഷണം നടത്തുന്നത്. 2006ൽ ലണ്ടനിലും ഇത്തരത്തിൽ മരുന്ന് പരീക്ഷണത്തിന് വിധേയരായവരിൽ ആറ് പേരുടെ നില ഗുരുതരമായിരുന്നു .