ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ദിനപത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ കേരള വെറ്റിനറി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനെതിരേ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. അശോകിന്റെ ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഡോ. ബി അശോകിനെ 2011 ല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും അദ്ദേഹത്തെ ആ സ്ഥാനത്ത് വീണ്ടും നിയമിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം അച്ചടക്ക നടപടികള്‍ ആരംഭിച്ചതോടെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടി കോടതി ശരിവെക്കുകയായിരുന്നു.
വൈസ് ചാന്‍സലറായ തനിക്കെതിരേ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കാണ് അധികാരമെന്നായിരുന്നു അശോകിന്റെ പ്രധാന വാദം. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരവും അശോക് ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഡോ. ബി അശോക് സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഒരു സര്‍വ്വീസ് ചട്ടവും ലംഘിച്ചിട്ടില്ലെന്ന് അശോക് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോദിയുടെ ശിവഗിരി മഠം സന്ദര്‍ശനത്തിനെതിരേ എല്‍ഡിഎഫും യുഡിഎഫും പ്രതിഷേധം ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോ. ബി അശോകിന്റെ ലേഖനം. മോദി ശിവഗിരിയില്‍ വന്നാലെന്താ എന്ന പേരിലായിരുന്നു ഒരു മലയാളം ദിനപത്രത്തില്‍ അദ്ദേഹം ലേഖനം എഴുതിയത്.
2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരിലായിരുന്നു മോദിക്കെതിരായ പ്രതിഷേധം. എന്നാല്‍ ഇത്തരമൊരു സംഭവത്തിന്റെ പേരില്‍ ഒരാളെ ശിവഗിരി മഠത്തില്‍ പ്രവേശിക്കുന്നത് വിലക്കാനാകില്ലെന്നും അങ്ങനെയെങ്കില്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന സിഖ് കലാപവുമായി ബന്ധപ്പെട്ടവരോടും ഇതേ രീതി അവലംബിക്കണമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. മഠത്തിന്റെ ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.