കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് കാസര്‍ഗോഡ് ഉപ്പളയില്‍ പ്രൗഢഗംഭീര തുടക്കം. സ്ത്രീകളും യുവാക്കളും അടങ്ങുന്ന നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുമ്മനം രാജശേഖരന് പതാക കൈമാറിയതോടെയാണ് യാത്രയ്‌ക്ക് തുടക്കമായത്.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയുടെ ആത്മതഹത്യയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നേരത്തെ എട്ട് കുട്ടികള്‍ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇപ്പോ ബഹളം കൂട്ടുന്ന ആരും അതെക്കുറിച്ച് അന്ന് പ്രതികരിച്ചു കണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ മുന്നില്‍ തമ്മിലടിക്കുന്നതായി നടിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ തൂവല്‍പക്ഷികളാണെന്നും ബംഗാളിലടക്കം ഇരുകൂട്ടരും ഒരുമിച്ചാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
ഇടത്-വലത് മുന്നണികളില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യവുമായാണ് വിമോചനയാത്ര ആരംഭിച്ചത്.
പുഷ്പവൃഷ്ടിയോടെയാണ് കുമ്മനം രാജശേഖരനെ ഉദ്ഘാടന വേദിയിലേക്ക് സ്വീകരിച്ചത്. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ചലച്ചിത്ര താരം സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വികസിത കേരളത്തിനായി പോരാടാനുളള പ്രതിജ്ഞ സുരേഷ് ഗോപി ചൊല്ലിക്കൊടുത്തു.
എന്‍ഡോസള്‍ഫാന്‍ സമരനേതാവ് ലീല കുമാരി അമ്മ, അരിപ്പ ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍, എംപിമാരായ നളിന്‍ കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ് ഹെ, ബിജെപി സംസ്ഥാന നേതാക്കളായ വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.എസ് ശ്രീധരന്‍പിള്ള, ഇ.എം വേലായുധന്‍, പി.സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നരയോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് യാത്ര ആദ്യ സ്വീകരണസ്ഥലമായ കാസര്‍ഗോഡ് ടൗണിലേക്ക് യാത്ര തിരിച്ചു.