സെക്കന്ദരാബാദ് : ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ. രാഷ്‌ട്രീയ ലാഭം ലക്ഷ്യമിട്ട് ചിലർ ബോധപൂർവം തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് സർവകലാശാല ഒരു സ്വയംഭരണ സ്ഥാപനമാണെന്നും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ടെന്നും കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയ പറഞ്ഞു. ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തീർത്തും വാസ്തവ വരുദ്ധമാണ്. സർവകലാശാലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ധരിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രതിനിധി സംഘം തന്നെ സന്ദർശിച്ചിരുന്നു.
ഇവിടത്തെ സ്ഥിതി വളരെ മോശമാണെന്നും, ഈ നില തുടരുന്നത് ആശങ്കാജനകമാണെന്നും സംഘം തന്നോട്
വെളിപ്പെടുത്തി. ഇത് സെക്കന്തരാബാദ് എം.പി എന്ന നിലയിൽ മാനവ ശേഷി വികസന വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് താൻ ചെയ്തത്. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഏത് വിഷയത്തിനും അർഹമായ പരിഗണന ഒരു എം പി എന്ന നിലയിൽ ചെയ്തിട്ടുണ്ട്. ഇതല്ലാതെ വിഷയത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലറും വ്യക്തമാക്കി.