ന്യൂഡൽഹി : അസഹിഷ്ണുത വാദം ഉന്നയിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരികെ നൽകിയവർക്ക് ഒടുവിൽ മാനസാന്തരം. നയൻതാര സെഹ്ഗാളും, നന്ദ് ഭരദ്വാജും ഉൾപ്പടെയുളള എഴുത്തുകാരാണ് മടക്കി നൽകിയ പുരസ്കാരം വീണ്ടും സ്വീകരിച്ചത്.
ഇല്ലാത്ത അസഹിഷ്ണുതാ വാദം ഉന്നയിച്ച് ഭാരതത്തിന്റെ യശസിന് കളങ്കം വരുത്തിയ ‘അവാർഡ് വാപസി’ സംഘം വൈകിയാണെങ്കിലും തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞു. മാസങ്ങൾ നീണ്ടുനിന്ന പ്രക്ഷോഭങ്ങളും, കുപ്രചാരണങ്ങളുമെല്ലാം രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തിയായിരുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് എഴുത്തുകാരുടെ നിലപാട് മാറ്റം.
ജവഹർലാൽ നെഹറുവിന്റെ മരുമകൾ നയൻതാര സെഹ്ഗാളും, പ്രശസ്ത രാജസ്ഥാനി എഴുത്തുകാരൻ നന്ദ് ഭരദ്വാജും ഉൾപ്പടെയുളള എഴുത്തുകാരാണ് നിഷേധാത്മക സമീപനം ഉപേക്ഷിച്ച് പുരസ്കാരം തിരികെ വാങ്ങിയത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം എഴുത്തുകാരുടെയും മലക്കം മറിയൽ.
സാങ്കേതിക കാരണങ്ങൾ നിരത്തിയാണ് ചിലർ അവാർഡ് തിരിച്ചുവാങ്ങിയത്. മികവ് അംഗീകരിച്ച് രാഷ്ട്രം നൽകിയ പുരസ്കാരം തിരിച്ചെടുക്കാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സാഹിത്യ അക്കാദമി നേരത്തെ വ്യക്തമാക്കിയിരുന്നു. ദാദ്രി സംഭവത്തിന്റെ മറപ്പിടിച്ച് പൊട്ടിപ്പുറപ്പെട്ട അസഹിഷ്ണുത കോലാഹലങ്ങളും, അവാർഡ് വാപസി നാടകങ്ങളും നവംബറിൽ ബീഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവസാനിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയ പക്ഷപാതിത്വം പുലർത്തുന്ന ഒരുകൂട്ടം എഴുത്തുകാർ നടത്തിയ ആസുത്രിത ശ്രമമാണിതെന്ന് നേരത്തെ തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു.എന്നാൽ താൻ പുരസ്കാരം തിരികെ വാങ്ങിയിട്ടില്ലെന്ന് നയൻ താര സെഹ്ഗാൾ പറഞ്ഞു . എഴുത്തുകാർ പുരസ്കാരം തിരികെ കൊടുക്കുന്നത് വാങ്ങാനുള്ള വ്യവസ്ഥ സാഹിത്യ അക്കാദമിക്കില്ലെന്ന് അറിയിക്കുകയും പുരസ്കാരത്തുക തിരിച്ചയയ്ക്കുകയുമാണ് ചെയ്തതെന്ന് സെഹ്ഗാൾ പറഞ്ഞു . തുക സാമൂഹ്യ സേവനത്തിന് ഉപയോഗിക്കുമെന്ന് അവർ അറിയിച്ചു.