ഛണ്ഡീഗഡ്: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യ അതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസോ ഒലാദ് ഇന്ന് ഇന്ത്യയിലെത്തും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന ഫ്രാൻസോ ഒലാദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേന്ദ്രഭരണപ്രദേശമായ ഛണ്ഡീഗഡിൽ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തും. നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രഭരണപ്രദേശമായ ഛണ്ഡിഗഡിൽ ഉച്ചയ്ക്ക് ഒരുമണിയോടെ എത്തിച്ചേരുന്ന ഫ്രഞ്ച് പ്രസിഡന്റിന് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് ഛണ്ഡിഗഡിലെ പ്രസിദ്ധമായ റോക്ക് ഗാർഡനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൃസ്വമായ കൂടിക്കാഴ്ച നടത്തും. തുടർന്ന് നരേന്ദ്രമോദിയ്ക്കൊപ്പം വാണിജ്യ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയിലെ പ്രമുഖ വ്യവസായ സംരഭകർക്ക് പുറമെ
ഫ്രഞ്ച് കമ്പനി മേധാവികളും വാണിജ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
1950 ൽ സ്വിസ് – ഫ്രഞ്ച് വാസ്തുശിൽപി ലീ കോർബേസിയർ രൂപം നൽകിയ ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരമായ ഛണ്ഡീഗഡ് ആദ്യമായാണ് ഒരു ഫ്രഞ്ച് പ്രസിഡന്റ് സന്ദർശിക്കുന്നത്. നാളെ രാഷ്ട്രപതി ഭവനിൽ ഫ്രഞ്ച് പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം നൽകും.
രാഷ്ട്രപതി പ്രണബ് മുഖർജിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഫ്രഞ്ച് കമ്പനി അരേവയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്ന ന്യൂക്ലിയർ റിയാക്ടർ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ചൊവ്വാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രാൻസോ ഒലാദ് പങ്കെടുക്കും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വിദേശ സേനയെന്ന ഖ്യാതി പ്രസിഡന്റ് ഫ്രാൻസോ ഒലാദിന്റെ സാന്നിദ്ധ്യത്തിൽ ഫ്രഞ്ച് സേന കരസ്ഥമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ വാണിജ്യ വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കും. ഭീകരവിരുദ്ധ പോരാട്ടത്തിൽ പരസ്പര സഹകരണം സംബന്ധിച്ചുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ചൊവ്വാഴ്ച വൈകിട്ടോടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസോ ഒലാദ് നാട്ടിലേക്ക് മടങ്ങും.